കെ.എസ്.എഫ്.ഇ: തുടര്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് സി.പി.എം

 

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ റെയ്ഡുമായി ബന്ധപ്പെട്ട് തുടര്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് സി.പി.എം തീരുമാനം. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ വിഷയം ഉന്നയിക്കുമെന്ന ഐസകിന്‍റെ നിലപാടിന് തടയിടാനാണ് പാർട്ടി തീരുമാനം. മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ റെയ്ഡ് വിവാദം അടഞ്ഞ അധ്യായമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.

വിജിലന്‍സ് റെയ്ഡ് വിവാദം പാര്‍ട്ടിക്ക് വലിയ തലവേദനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സൃഷ്ടിച്ചത്. കേന്ദ്ര ഏജന്‍സികള്‍ക്ക് വഴിതുറക്കുന്ന തരത്തില്‍ വിജിലന്‍സ് നടത്തിയ കണ്ടെത്തലുകളില്‍ പാര്‍ട്ടിക്കും അതൃപ്തിയുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടോടെ അതെല്ലാം മാറി മറിഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കപ്പുറം പാര്‍ട്ടി കടക്കില്ല എന്ന കൃത്യമായ സൂചന നല്‍കുന്നത് കൂടിയായിരിന്നു ഐസകിനെതിരെ ശാസനരൂപത്തിലുള്ള സി.പി.എമ്മിന്‍റെ പ്രസ്താവന.തന്‍റെ വിമര്‍ശനങ്ങള്‍ പാര്‍ട്ടി തള്ളിക്കളഞ്ഞെങ്കിലും തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം വീണ്ടും പാര്‍ട്ടിയില്‍ വിഷയം ഉന്നയിക്കാനാണ് ഐസക് ശ്രമിക്കുന്നത് .അതിന് തടയിടുക എന്ന ലക്ഷ്യമാണ് സി.പി.എമ്മിന് ഇപ്പോഴുള്ളത്. വി.എസിന്‍റെ കാലത്ത് ഉണ്ടായിരുന്നത് പോലെ വിഭാഗീതയുടെ സ്വഭാവം ഐസകിന്‍റെ നിലപാടിന് പിന്നിലുണ്ടെന്ന് പാര്‍ട്ടി സംശയിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ വിശദീകരിണത്തോടെ റെയ്ഡ് വിവാദം അടഞ്ഞ അധ്യായമായെന്നാണ് സി.പി.എം നിലപാട് .

അതുകൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള തുടര്‍ ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകില്ല. പരസ്യപ്രതികരണം നടത്തരുതെന്ന പാര്‍ട്ടി തന്നെ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ഇനിയും വിവാദങ്ങളുണ്ടാക്കുന്ന തരത്തില്‍ ഇടപെട്ടാല്‍ അത് അച്ചടക്കലംഘനമായി കണ്ട് നടപടി സ്വീകരിക്കാനുള്ള നീക്കവും സി.പി.എമ്മിനുള്ളിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *