കോവിഡ്: അഭയ കേസിന്റെ വിചാരണ രണ്ടാഴ്ച സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഭയ കേസിന്റെ വിചാരണ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.
കോവിഡിന്റെ പശ്ചാത്തലത്തിൽ വിചാരണ നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് സിസ്റ്റർ സ്റ്റെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം. വിചാരണ നടക്കുന്ന തിരുവനന്തപുരത്ത് കോവിഡ് കേസുകൾ കൂടുതലാണെന്നും അവിടെ താമസ സൗകര്യം ഇല്ലെന്നുമാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്. അഭിഭാഷകരും പ്രതികളും 65 വയസിനു മുകളിൽ പ്രായുള്ളവരാണ്. ഈ സാഹചര്യത്തിൽ വിചാരണ തുടരാൻ ബുദ്ധിമുട്ടുണ്ടെന്ന് ഹർജിക്കാർ പറയുന്നു.
വിചാരണയ്ക്ക് ഹാജരാകുന്നതിന് പ്രതികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകാൻ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസിലെ സാക്ഷികൾ ആയ അന്വേഷണ ഉദ്യോഗസ്ഥർക്ക് വിചാരണയ്ക്ക് ഹാജരാകാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു. ഇതെല്ലാം പരിഗണിച്ച് കേസ് രണ്ടാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്യുകയായിരുന്നു. കേസ് ഈ മാസം മുപ്പതിന് വീണ്ടും പരിഗണിക്കും.