പ്രണബ് ….. യുഗാന്ത്യം.

ന്യൂഡല്‍ഹി : പ്രണബ് മുഖർജിയുടെ വിടവാങ്ങല്‍ ഒരു യുഗത്തിന്‍റെ കൂടി അന്ത്യമാണ്. സമാനതകളില്ലാത്ത നേതാവായിരുന്നു ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതി പദം അലങ്കരിച്ച പ്രണബ് മുഖർജി. 1935 ഡിസംബർ 11 ന് പശ്ചിമ ബംഗാളിൽ ജനനം. പിതാവ് സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. കൽക്കട്ടയിലായിരുന്നു പഠനം. വംഗരാഷ്ട്രീയത്തില്‍ ഒരു സാധാരണ കോണ്‍ഗ്രസ് പ്രവർത്തകനായി ജീവിതം ആരംഭിച്ച്, ഇന്ത്യയുടെ അധികാര പർവത്തില്‍ എത്തിച്ചേർന്ന ഈ സൗമ്യനായ മനുഷ്യന് വിശേഷണങ്ങള്‍ അനവധിയുണ്ട്. സ്കൂള്‍ അധ്യാപകനായി പ്രൊഫഷണല്‍ ജീവിതം ആരംഭിച്ചെങ്കിലും സ്വാതന്ത്ര്യ സമരവും കോണ്‍ഗ്രസുമായിരുന്നു ആ ഹൃദയത്തില്‍ അലയടിച്ചുയർന്നിരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ വികാരമായി മാറാന്‍ പ്രണബ് ദായുടെ പൊതുപ്രവർത്തനത്തിന് കഴിഞ്ഞു. ഇതുകൊണ്ടുതന്നെയാണ് കാലവും ചരിത്രവും പാഠമായി പ്രണബ് മുഖർജിയെ സ്മരിക്കുന്നത്.

ബംഗാള്‍ കോണ്‍ഗ്രസിനപ്പുറത്ത് ഇന്ത്യയുടെ കോണ്‍ഗ്രസ് ധാരയോട് ഇഴുകിച്ചേരുകയായിരുന്നു പ്രണബ് മുഖർജി. സംഘടനാപരമായും ഭരണപരവുമായുള്ള പരിഷ്കാരങ്ങള്‍  അദ്ദേഹം നടപ്പാക്കി. ഇന്ത്യയുടെ മുന്നോട്ടുള്ള വളർച്ചയ്ക്ക് ഇവ വലിയ ഘടകങ്ങളായിരുന്നു. രാഷ്ട്രീയ നൈപുണ്യവും ഭരണാധിപന്‍ എന്ന നിലയ്ക്കുള്ള തന്ത്രജ്ഞതയും പ്രണബ് മുഖർജിയെ മറ്റുള്ള രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്തനാക്കി. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രശ്നങ്ങളുടെ കാർമേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോഴൊക്കെ അനുനയത്തിന്‍റെയും സഹകരണത്തിന്‍റെയും പാതയിലൂടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ പ്രണബ് ദായ്ക്ക് കഴിഞ്ഞു. കാലത്തിന്‍റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പാർട്ടിയുടെ നയപരമായ വ്യതിയാനങ്ങള്‍ക്കും, നാളെയുടെ രാഷ്ട്രീയത്തിന് നല്ല തുടക്കം കുറിക്കാനും ഈ വംഗനാട്ടുകാരന് കഴിഞ്ഞു. ചരിത്രം ഇത് എന്നും ഓർമ്മിപ്പിക്കുന്ന വസ്തുതയാണ്.

1969 ൽ ആദ്യമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തുടർച്ചയായി 4 തവണ കൂടി രാജ്യസഭയിലെത്തി.
2004ൽ ലോക്സഭാംഗമായി. 2012 വരെ ലോക്സഭാഗമായി തുടർന്നു. 1982 ൽ ഇന്ദിരാ ഗാന്ധി മന്ത്രിസഭയിലാണ് പ്രണബ് ആദ്യമായി ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്. 1982-1983 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് പാർലമെന്‍റിൽ അവതരിപ്പിച്ചത് പ്രണബ് ആയിരുന്നു. ഇന്ത്യയുടെ സമ്പദ്ഘടനയെ മെച്ചപ്പെടുത്താനുള്ള പ്രണബിന്‍റെ ശ്രമങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര നാണ്യനിധിയിൽ നിന്നുമെടുത്തിരുന്ന വായ്പാ തുക ഇന്ത്യ തിരിച്ചടച്ചതും ഇദ്ദേഹം ധനകാര്യവകുപ്പ് കയ്യാളിയിരുന്ന കാലത്താണ്. ഡോ. മൻമോഹൻ സിംഗിനെ ഭാരതീയ റിസർവ് ബാങ്കിന്‍റെ ഗവർണറായി നിയമിക്കുന്നത് പ്രണബ് ധനകാര്യമന്ത്രിയായിരിക്കുന്ന കാലത്താണ്. കേന്ദ്രമന്ത്രിസഭയിൽ പ്രണബ് മുഖർജി മൂന്ന് തവണ വിവിധ കാലയളവിൽ വാണിജ്യകാര്യ വകുപ്പ് മന്ത്രിയായിരുന്നിട്ടുണ്ട്. 1980-1982 ലും, 1984 ലും ഇന്ദിരാ ഗാന്ധിയോടൊപ്പമായിരുന്നു. പിന്നീട് 1990 കളിൽ ആയിരുന്നു പ്രണബിന്‍റെ മൂന്നാമൂഴം. അവസാന വട്ടം മന്ത്രിയായിരുന്നപ്പോള്‍ വേൾഡ് ട്രേഡ് ഓർഗനൈസേഷനുവേണ്ടി ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *