സ്വര്‍ണക്കടത്ത് :മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനുമുള്ള പങ്ക് കൂടുതല്‍ വ്യക്തമാകുന്നു- പ്രതിപക്ഷനേതാവ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും ഉള്ള പങ്ക് കൂടുതല്‍ വ്യക്തമാകുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

23 തവണയാണ് നയതന്ത്ര ബാഗേജ് ക്ലീയര്‍ ചെയ്യാന്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ അനുമതി നല്‍കിയത്. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് വി.ഡി സതീശനും സ്പീക്കറെ നീക്കാനുള്ള പ്രമേയത്തിന് എം.ഉമ്മറും ഇന്ന് രാവിലെ നോട്ടീസ് നല്‍കി. സഭ വിളിച്ചുചേര്‍ക്കുന്നതിന് പതിനഞ്ച് ദിവസം മുമ്ബ് അംഗങ്ങളെ അറിയിക്കണമെന്നാണ് ചട്ടം. അതു പാലിക്കാതെ 14 ദിവസത്തിന് മുമ്ബ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കണമായിരുന്നുവെന്ന് സ്‌പീക്കര്‍ പറ‌ഞ്ഞത് തെറ്റാണ്. അത്തരത്തിലുള്ള പ്രസ്‌താവന സ്‌പീക്കര്‍ നടത്തിയത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്‌പീക്കര്‍ക്കെതിരെയുള്ള ഏത് ചര്‍ച്ചയ്‌ക്കും തയ്യാറെന്നായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നത്. അവിശ്വാസ പ്രമേയം രണ്ടോ മൂന്നോ ദിവസങ്ങളെടുത്താണ് ചര്‍ച്ച ചെയ്യേണ്ടത്. ഈ മാസം പതിനേഴിന് സഭ ടി.വിയുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. സഭ ടി.വിയോട് എതിര്‍പ്പില്ല. എന്നാല്‍ സ്‌പീക്കര്‍ക്കെതിരെ നോട്ടീസ് നല്‍കിയ ശേഷം ആ പരിപാടിയില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *