കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും റിമാന്‍ഡ് പ്രതി തടവ് ചാടി

കായംകുളം: കായംകുളത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും റിമാന്‍ഡ് പ്രതി തടവ് ചാടി. കൊല്ലം ഇരവിപുരം സ്റ്റേഷനിലെ അടിപിടിക്കേസ് പ്രതി അജിത്താണ് രക്ഷപ്പെട്ടത്. ദേശീയപാതയോരത്ത് കല്ലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ഇന്ന് വൈകിട്ട് 4.30 യോടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്.

കൊല്ലം, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള പ്രതികളെ നിരീക്ഷണത്തിനായി പാര്‍പ്പിച്ചിരുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ചാടിപ്പോയത്. അടിപിടി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൊല്ലം അയത്തില്‍ ചരുവിളയില്‍ അജിത്തിനെ രണ്ട് ദിവസം മുന്‍പാണ് ഇവിടെ പ്രവേശിപ്പിച്ചത്. മൂന്നാംനിലയിലെ ഒരു മുറിയിലായിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്.

കുളിക്കാന്‍ കയറിയ ഇയാള്‍ ബാത്ത്റൂമിന്‍റെ ചെറിയ ജനാല ഇളക്കി മാറ്റിയാണ് രക്ഷപ്പെട്ടത്. കെട്ടിടത്തിന്‍റെ പിന്‍ഭാഗത്ത് കാവലില്ലായിരുന്നു. ബാത്ത് റൂമില്‍ കയറി ഏറെനേരം കഴിഞ്ഞും ഇയാള്‍ പുറത്ത് ഇറങ്ങാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ രക്ഷപ്പെട്ടത് മനസിലാവുന്നത്. കറുത്ത മെലിഞ്ഞ ശരീരമുള്ള ഇയാള്‍ ബ്ലാക്ക് ടീഷര്‍ട്ടും മുട്ടുവരെയുള്ള ജീന്‍സുമാണ് രക്ഷപ്പെടുമ്ബോള്‍ ഇയാള്‍ ധരിച്ചിരുന്നത്. രണ്ടു പോലീസുകാരും മൂന്ന് സബ്ബ് ജെയില്‍ വാര്‍ഡന്മാരുമാണ് ഇവിടെഡ്യൂട്ടിയില്‍ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *