സംസ്ഥാനത്ത് 1129 പേര്‍ക്കുകൂടി കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 752 പേര്‍ രോഗമുക്തി നേടി. 926 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 58 കേസുകളുടെ ഉറവിടം അറിയില്ല. ആകെ 10862 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഇന്ന് ഏഴ് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും ഉള്‍പ്പെടെ 10 പേര്‍ കോവിഡ് ചികിത്സയിലാണ്.
പാലക്കാട് ഓങ്ങല്ലൂര്‍ സ്വദേശി കോരനും ഇന്ന് മരിച്ചു. കോരന്‍റെ ബന്ധുക്കളായ നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്ത് ഇന്നലെ മരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി പൊലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതൻ ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം.ഇദ്ദേഹത്തിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ഇന്ന് മരിച്ച വാണിയംകുളം സ്വദേശിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. വാണിയംകുളം സ്വദേശി സിന്ധു(34) ആണ് മരിച്ചത്. ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്നു.
കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷ് (45) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം. ഈ മാസം 20നാണ് നോണ്‍കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രാജേഷിന് കോവിഡ് സ്ഥിരീകരിച്ചത്.
തൃശൂരിൽ രണ്ട് ദിവസം മുമ്പ് മരിച്ചയാൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രനാണ് കോവിഡ് സ്ഥിരീകരിച്ചത്. 59 വയസായിരുന്നു. ശ്വാസകോശ ക്യാൻസർ രോഗിയായിരുന്നു. ഇതോടെ തൃശൂരില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.