എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്‍റെ ഓര്‍മക്ക് രണ്ട് വയസ്സ്

കൊച്ചി:  എസ്‌എഫ്‌ഐ നേതാവ് അഭിമന്യു എറണാകുളം മഹാരാജാസ് കോളജില്‍ കുത്തേറ്റ് മരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം. കോളജ് മതിലില്‍ പോസ്റ്ററൊട്ടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അഭിമന്യുവിനെ ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തിയത്.

അഭിമന്യുവിനെ കുത്തിയ പ്രതി സഹല്‍ ഒരാഴ്ച മുന്‍പ് കോടതിയില്‍ കീഴടങ്ങി. എന്നാല്‍ കുത്താനുപയോഗിച്ച കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസ് ഇപ്പോള്‍ വിചാരണ നടപടിയിലാണ്.

2018 ജൂലൈ രണ്ടിന് പുലര്‍ച്ചെ കാമ്ബസ് ഫ്രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അഭിമന്യുവിനെ മഹാരാജാസ് കോളജിന്റെ നടുതളത്തില്‍ കുത്തി വീഴ്ത്തുകയായിരുന്നു. രണ്ടാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു അഭിമന്യു. അക്രമികളില്‍ ഒരാള്‍ അഭിമന്യുവിനെ പിടിച്ച്‌ വയ്ക്കുകയും സഹല്‍ എന്ന പനങ്ങാട് സ്വദേശി അഭിമന്യുവിന്റെ നെഞ്ചിലേയ്ക്ക് കത്തി കുത്തിക്കയറ്റുകയുമായിരുന്നു. അഭിമന്യുവിനൊപ്പം രണ്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കൂടി വെട്ടേറ്റിരുന്നു. അര്‍ജുന്‍, വിനീത് എന്നിവര്‍ക്കായിരുന്നു വെട്ടേറ്റത്.

വ‌ര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ക്യാമ്ബസില്‍ ഒരു വിദ്യാത്ഥി, രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് വിലയ കോളിളക്കം ഉണ്ടാക്കി. കേസില്‍ ക്യമ്ബസ് ഫ്രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരായ 16 പേരെ പ്രതികളാക്കി 2018 സെപ്റ്റംബറില്‍ പൊലീസ് കുറ്റപത്രം നല്‍കി. കുത്താനുപയോഗിച്ച കത്തി കായലില്‍ വലിച്ചെറിഞ്ഞെന്നാണ് സഹല്‍ പറഞ്ഞത്. വെണ്ടുരുത്തി പാലത്തിനു സമീപം കായലില്‍ ഫയര്‍ ഫോഴ്സിന്‍റെ സ്കൂബ ടീമിന്‍റെ സഹായത്തോടെ മുങ്ങിത്തപ്പിയെങ്കിലും കത്തി കണ്ടെത്താനായില്ല. കേസില്‍ അര്‍ജ്ജുന്‍, വിനീത് എന്നിവരെ കുത്തി പരുക്കേല്‍പ്പിച്ച 12 ആം പ്രതി അരൂക്കുറ്റിയിലെ മുഹമ്മദ് ഷഹീം ഇപ്പോഴും പോലീസ് പിടിയിലായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *