പ്രിയങ്കാ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ആഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണം എന്നാണ് നിര്‍ദേശം. എസ്.പി.ജി സുരക്ഷ ഒഴിവാക്കിയ സാഹചര്യത്തില്‍ കേന്ദ്ര നഗരകാര്യ ഭവന മന്ത്രാലയമാണ് നോട്ടീസ് നല്‍കിയത്. ലോധി റോഡിലെ അതീവ സുരക്ഷയുള്ള മേഖലയിലാണ് പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക വസതി. ആഗസ്റ്റ് ഒന്നിന് ശേഷവും ഒഴിഞ്ഞില്ലെങ്കില്‍ പിഴയീടാക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു.
ബംഗ്ലാവിന്റെ അലോട്ട്മെന്റ് ബുധനാഴ്ചയോടെ അവസാനിച്ചു. ഒഴിയുന്നതിനു മുമ്പ് പ്രിയങ്ക 3.4 ലക്ഷം രൂപ അടയ്ക്കേണ്ടിവരും. ഓഗസ്റ്റ് ഒന്നിനുശേഷം വസതിയിൽ താമസിച്ചാൽ പിഴ ഒടുക്കേണ്ടിവരുമെന്നും ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രാലയത്തിന്റെ നോട്ടീസിൽ പറയുന്നു. 1997-ലാണ് പ്രിയങ്കയ്ക്ക് ഈ വസതി അനുവദിക്കുന്നത്.
പ്രിയങ്ക ഗാന്ധിയുടെ എസ്പി.ജി സുരക്ഷ അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എടുത്തു മാറ്റിയിരുന്നു. നിലവില്‍ ഇസഡ് പ്ലസ് സുരക്ഷയാണ് നല്‍കുന്നത്. സി.ആര്.പി.എഫ് സൈനികരുടെ സുരക്ഷയാണിത്. ഈ സുരക്ഷയുള്ളവര്‍ക്ക് സര്‍ക്കാരിന്റെ ബംഗ്ലാവ് ഉപയോഗിക്കാന്‍ വകുപ്പില്ലെന്നാണ് ഭവന കാര്യ മന്ത്രാലയം അറിയിച്ചത്.