പിതാവ് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞ് അപകടനില തരണം ചെയ്തില്ല

അങ്കമാലി: പിതാവ് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്‍റെ ശസ്ത്രക്രിയ വിജയകരമാണെങ്കിലും കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ല. തലച്ചോറിലെ രക്തസ്രാവം നീക്കം ചെയ്യാനാണ് ഇന്നലെ അടിയന്തര ശസ്ത്രക്രിയ നടത്തിയത്. 48 മണിക്കൂറിന് ശേഷമേ ആരോഗ്യ പുരോഗതിയെക്കുറിച്ച് വ്യക്തത വരികയുളളൂ.

തലയ്ക്ക് ഏറ്റ ക്ഷതം കാരണമാണ് കുഞ്ഞിന്റെ തലച്ചോറിൽ അമിത രക്തസ്രാവവും നീർക്കെട്ടും ഉണ്ടായത്. ഇതേ തുടർന്ന് തലയുടെ ഒരുഭാഗം മുഴച്ചു. തലച്ചോറിലെ രക്തസ്രാവവും നീർക്കെട്ടും നീക്കം ചെയ്യുന്നതിനായാണ് ഇന്നലെ അടിയന്തര ശസ്ത്രക്രിയ നടത്തിയത്. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിനെ ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയിലൂടെ തലച്ചോറിലുണ്ടായിരുന്ന സമ്മര്‍ദം ഒഴിവാക്കി. തലച്ചോറിനും തലയോട്ടിക്കും ഇടയിലായി ഉണ്ടായിരുന്ന രക്തസ്രാവം നീക്കാനായെങ്കിലും കുഞ്ഞിപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. 48 മണിക്കൂറിന് ശേഷമേ ആരോഗ്യ പുരോഗതിയെക്കുറിച്ച് പറയാനാകുകയുളളൂവെന്ന് ആശുപത്രി അധികൃതര്‍‌ അറിയിച്ചു.

കഴിഞ്ഞ 18നാണ് കുഞ്ഞിനെ സ്വന്തം പിതാവ് തലക്ക് പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭാര്യയെക്കുറിച്ചുളള സംശയമാണ് കൃത്യം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് പ്രതി നല്‍കിയ മൊഴി. എന്നാല്‍ പെണ്‍കുഞ്ഞായത് കൊണ്ടാണ് ഭര്‍ത്താവ് കുഞ്ഞിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നാണ് ഭാര്യയുടെ നല്‍കിയ പരാതി. അറസ്റ്റിലായ പ്രതി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *