കോവിഡ് സ്ഥിരീകരിച്ച ടെർമിനൽ മാനേജരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോവിഡ് സ്ഥിരീകരിച്ച ടെർമിനൽ മാനേജരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇദ്ദേഹത്തെ മഞ്ചേരി കോവിഡ് കെയർ സെന്ററിലേക്ക് മാറ്റി.
ജൂണ്‍ 3 മുതല്‍ ഇന്നലെ വരെയുള്ള റൂട്ട് മാപ്പാണ് പുറത്ത് വിട്ടത്. കോവിഡ് 19 പരിശോധനയ്ക്ക് സാംപിള്‍ നല്‍കിയതിന് ശേഷമുള്ള ദിവസങ്ങളില്‍ അഞ്ച് ദിവസവും വിമാനത്താവളത്തില്‍ ടെര്‍മിനല്‍ മാനേജര്‍ ഡ്യൂട്ടിക്ക് എത്തി. ജൂണ്‍ മൂന്നിന് കോഴിക്കോട് പുതിയ സ്റ്റാന്‍റിന് സമീപത്തെ ഫോട്ടോസ്റ്റാറ്റ് കടയിലെത്തി. ജൂണ്‍ നാല് മുതല്‍ ഏഴ് വരെയുള്ള ദിവസങ്ങളില്‍ എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടിക്ക് ഹാജരായി. ഏഴിനായിരുന്നു സാംപിള്‍ പരിശോധനയ്ക്ക് നല്‍കിയത്.
തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 12 .30 മുതലുള്ള ഒരു മണിക്കൂര്‍ സമയം മാവൂര്‍ റോഡിലെ എഡ്യുമാര്‍ട്ടിലുണ്ടായിരുന്നു. മാനാഞ്ചിറയിലെ ടിബിഎസ് ബുക്ക് സ്റ്റാള്‍, കുതിരവട്ടത്തെ വെജിറ്റബിള്‍ കട, കോട്ടൂളിയിലെ ഐടിബിഐ എടിഎം, പൊറ്റമ്മലിലെ എസ്ബിഐ എടിഎം എന്നിവിടങ്ങളിലും അന്നേദിവസം ഇദ്ധേഹമെത്തി. 9നും10 നും 11 നും എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടി. 11ന് കുതിരവട്ടത്തെ വീട്ടിലെത്തിയ ശേഷം എലത്തൂരിലെ ഭാര്യവീട്ടിലും പെരുവന്തുരത്തിയിലെ പാര്‍ക്കിലും സന്ദര്‍ശനം നടത്തി. 12നും രോഗം സ്ഥിരീകരിച്ച 13നും എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടിക്ക് എത്തി. കോവിഡ് 19 പോസിറ്റീവാണെന്ന വിവരമറിഞ്ഞതും ഡ്യൂട്ടിക്കിടയായിരുന്നു.