തുടർച്ചയായ എട്ടാം ദിവസവും ഇന്ധനവില വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: തുടർച്ചയായ എട്ടാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വില വര്‍ധിപ്പിച്ചു. എട്ട് ദിവസത്തിനിടെ നാലര രൂപയാണ് വര്‍ധിപ്പിച്ചത്. ഇന്ധനവില വർധനയെത്തുടർന്ന് സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 76 രൂപയും ഡീസൽ വില 70 രൂപയും കടന്നു.

ലോക്ക്ഡൗൺ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ജനങ്ങള്‍ നട്ടം തിരിയുമ്പോ‍ഴാണ് ഇന്ധനവില ദിനംപ്രതി വര്‍ധിക്കുന്നത്. ഇന്ന് പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഒരാ‍ഴ്ചയ്ക്കിടെ പെട്രോള്‍ വില ലിറ്ററിന് 4 രൂപ 51 പൈസയും ഡീസലിന് 4 രൂപ 38 പൈസയുടെയും വര്‍ധനവുണ്ടായി. 70 രൂപ 18 പൈസയാണ് കൊച്ചിയിലെ ഡീസല്‍ വില. പെട്രോള്‍ വില 76 രൂപ 04 പൈസയായി ഉയര്‍ന്നു. ഇന്ധന വിലവർധനവ് മൂലം അവശ്യ സാധനങ്ങൾക്കടക്കം വില കൂടുമോ എന്ന ആശങ്കയിലാണ് ജനം.

രാജ്യാന്തരവിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴുമുതല്‍ വിലകൂട്ടിത്തുടങ്ങിയത്. ജൂൺ ആറിനു അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കിൽ ജൂൺ 12 ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോൾ, ഡീസൽ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തിൽ എണ്ണ വില 20തിലേക്ക് കൂപ്പു കുത്തിയപ്പോഴും രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ കുറവുണ്ടായില്ല.എക്സൈസ് തീരുവ കേന്ദ്ര സർക്കാർ വർധിപ്പിച്ചതാണ് വിലക്കുറവ് ജനങ്ങളിലേക്കെത്താത്തതിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *