സഹോദരിയുടെ കാമുകനെ നടുറോഡിലിട്ട് വെട്ടിയ യുവാവ് പിടിയിൽ

മൂവാറ്റുപുഴ:  ദുരഭിമാനത്തിന്റെ പേരിൽ സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ബേസിൽ എൽദോസ് പൊലീസ് പിടിയിൽ. മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിനടുത്ത് ഒഴിഞ്ഞ കെട്ടിടത്തിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് വൈകിട്ടോടെ പൊലീസ് പിടികൂടിയത്. ഞായറാഴ്ച വധശ്രമത്തിനു ശേഷം ഈ പുരയിടത്തിലെത്തിയ പ്രതി ഇവിടെത്തന്നെ രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ബേസിലിനെ ബൈക്കിൽ രക്ഷപെടാൻ സഹായിച്ച പ്രായപൂർത്തിയാകാത്ത യുവാവിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു.

ഇയാളിൽ നിന്ന് ഉച്ചയോടെ തന്നെ പ്രതി താമസിക്കുന്ന വീടിനെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് ബേസിലിനെ കണ്ടെത്തിയത്. രക്ഷപെടുന്നതിന് പ്രതി ഉപയോഗിച്ച ബൈക്ക് സംഭവസ്ഥലത്തു നിന്നു കണ്ടെത്തി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും അറസ്റ്റ് നടപടികൾ സ്വീകരിക്കുന്നതിനുമായി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഞായറാഴ്ച വൈകിട്ട് 4.50നാണ് നൂറ്റിമുപ്പത് കവലയ്ക്ക് സമീപത്തെ മെഡിക്കൽ ഷോപിനു മുന്നിൽ വച്ച് പണ്ടിരിമല തടിയിലക്കുടിയിൽ ശിവന്റെ മകൻ അഖിലിനു ‍(19) വെട്ടേറ്റത്.

ബേസിലിന്റെ സഹോദരിയുമായി പ്രണയത്തിലായതിന്റെ പേരിൽ അഖിലിനെ നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാസ്ക് വാങ്ങുന്നതിനാണ് അഖിൽ കൂട്ടുകാരനൊപ്പം എത്തിയത്. യുവാവ് പുറത്തേക്കിറങ്ങിയ വിവരം അറിഞ്ഞ് ബൈക്കിൽ എത്തിയ ബേസിൽ കടയിൽ നിന്ന് വിളിച്ചിറക്കി അഖിലിനെ വടിവാളെടുത്ത് കഴുത്തിലും കൈയ്ക്കും വെട്ടുകയായിരുന്നു. ഇതിനിടെ അഖിലിന് ഒപ്പമുണ്ടായിരുന്ന അരുൺ എന്ന യുവാവിനും പരുക്കേറ്റു.

‌വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ അഖിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെട്ടേറ്റ ഉടനെ അഖിലിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ അപ്പോൾ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *