ഇന്നലെ 86 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, മൂന്നു പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം : കേരളത്തില്‍ വ്യാഴാഴ്ച 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരുദിവസം റിപ്പോര്‍ട്ടുചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതില്‍ അഞ്ചുപേരൊഴികെ രോഗം ബാധിച്ചവര്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്. 31 പേര്‍ വിദേശത്തുനിന്നും 48 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും. ഇന്ന് മൂന്നു പേര്‍ രോഗമുക്തി നേടി.

വ്യാഴാഴ്ച ഒരു മരണവുമുണ്ടായി. തെലങ്കാന സ്വദേശിയായ അഞ്ജയ്യ (68) ആണ് മരിച്ചത്. തെലങ്കാനയിലേക്കു പോകേണ്ട അദ്ദേഹവും കുടുംബവും 22ന് രാജസ്ഥാനില്‍ നിന്നുള്ള ട്രെയിനില്‍ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു.
കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.

രോഗം ബാധിച്ചവരില്‍ 31 പേര്‍ മഹാരാഷ്ട്രയില്‍ നിന്നു വന്നവരാണ്. തമിഴ്നാട് 9, കര്‍ണാടക 3, ഗുജറാത്ത് 2, ഡെല്‍ഹി 2, ആന്ധ്ര 1, സമ്ബര്‍ക്കം 5 എന്നിങ്ങനെയാണ് മറ്റ് പോസിറ്റീവ് കേസുകള്‍. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒന്നുവീതം ആളുകളാണ് രോഗമുക്തി നേടിയത്.

ഇതുവരെ 1088 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 526 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,15,297 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,14,305 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 992 പേര്‍ ആശുപത്രികളിലുമാണ്. വ്യാഴാഴ്ച 210 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 60,685 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 58,460 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 9,937 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ 9,217 എണ്ണം നെഗറ്റീവായി. ആകെ 82 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. വ്യാഴാഴ്ച പുതുതായി ആറു സ്ഥലങ്ങള്‍ കൂടി ഹോട്ട്സ്പോട്ടായി. കാസര്‍കോട് മൂന്നും പാലക്കാട്ടെ രണ്ടു പഞ്ചായത്തുകളും കോട്ടയത്തെ ചങ്ങനാശേരി മുനിസിപ്പാലിറ്റിയുമാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍.

ഏറ്റവും കൂടുതല്‍ ആളുകള്‍ വൈറസ് ബാധിച്ച്‌ ചികിത്സയിലുള്ളത് പാലക്കാട് ജില്ലയിലാണ്- 105 പേര്‍. കണ്ണൂരില്‍ 93 പേരും കാസര്‍കോട് 63 പേരും മലപ്പുറത്ത് 52 പേരുമാണ് ചികിത്സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *