ഉംപുൺ ചുഴലിക്കാറ്റ് : അതീവ ജാഗ്രത നിർദ്ദേശം ; കേരളത്തില്‍ കനത്ത മഴക്ക് സാദ്ധ്യത
ഹൈദരാബാദ്: ഉംപുൺ ചുഴലിക്കാറ്റ് തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ശക്തിപ്രാപിച്ച് അടുത്ത ആറ് മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ രാവിലെയോടെ കൂടുതൽ ചുഴലിക്കാറ്റ് തീവ്രമാകും എന്നാണ് മുന്നറിയിപ്പ്. നിലവിൽ ഒഡിഷയിലെ പാരാദ്വീപിന് 990 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം.
അതിതീവ്ര ചുഴലിക്കാറ്റായി മാറിയാൽ വേഗത 200 കിലോമീറ്റർ വരെ എത്താം .ചൊവ്വാഴ്ച രാത്രിയോടെ ഇത് ഇന്ത്യൻ തീരത്തെത്തും. പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരങ്ങളിൽ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കരുതുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാ പ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
കേരളത്തിലും കനത്ത മഴക്ക് സാദ്ധ്യതയുണ്ട്. എന്നാല്‍, കേരളത്തില്‍ മത്സ്യബന്ധനത്തിനെ ബാധിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വൻതോതിൽ ജനങ്ങളെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒഡിഷ. 12 ജില്ലകളിൽനിന്നായി ഏഴ് ലക്ഷംപേരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനാണ് സർക്കാർ തയ്യാറെടുക്കുന്നത്. ഴലിക്കാറ്റിൽ ഒഡിഷയിലെ തീരദേശ മേഖലകളിലാണ് ഏറെ നാശംവിതയ്ക്കുക എന്നാണ് കണക്കുകൂട്ടുന്നത്. സംസ്ഥാനത്തെ 12 ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.ചുഴലിക്കാറ്റിന്റെ സ്ഥിതിയും സഞ്ചാരഗതിയും സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കും. കൊവിഡിന്റെ സാഹചര്യംകൂടി പരിഗണിച്ച് സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ജനങ്ങളെ പാർപ്പിക്കാനാവശ്യമായ കെട്ടിടങ്ങൾ കണ്ടെത്താൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്.