കോവിഡ്‌ എക്കാലവും തുടരാനാണ് സാധ്യത; ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്‌ എക്കാലവും തുടരാനാണ് സാദ്ധ്യതയെന്നും രോഗത്തിന്റെ സാഹചര്യത്തില്‍ ജീവിതശൈലി മാറ്റേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയത്.

കൊവിഡിനെതിരെ കരുതലോടെ ജീവിക്കാന്‍ നാം പഠിക്കണം. മാസ്കുകളും സാമൂഹിക അകലം പാലിക്കുന്നതും ജീവിതശൈലിയാക്കണം. അദ്ദേഹം പറഞ്ഞു.യാത്രകളും കൂടിച്ചേരലുകളും അത്യാവശ്യത്തിനു മാത്രം ആക്കണം. കോവിഡ്‌ അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇന്ന് സംസ്ഥാനത്ത് 26 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ രോഗമുക്തി നേടി. കാസര്‍കോട്ട് 10 പേര്‍ക്കും മലപ്പുറത്ത്-അഞ്ച്, പാലക്കാട്, വയനാട് ജില്ലകളില്‍ മൂന്ന് പേര്‍ക്കും, കണ്ണൂരില്‍ രണ്ടു പേര്‍ക്കും പത്തനംതിട്ട, പാലക്കാട് കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഏഴ് പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 11 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ് നെഗറ്റീവ് ആയവരില്‍ രണ്ടുപേര്‍ കൊല്ലത്തുനിന്നുള്ളവരാണ്. ഒരാള്‍ കണ്ണൂരില്‍നിന്നുള്ളയാളുമാണ്.

ആഗസ്ത് മാസത്തില്‍ അതിവര്‍ഷത്തിനുള്ള സാദ്ധ്യതയുണ്ടെന്നും തയ്യാറെടുപ്പിന്റെ ഭാഗമായി നദികളിലെയും തോടുകളിലെയും എക്കല്‍ രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇടുക്കി ഉള്‍പ്പെടെയുള്ള വലിയ അണക്കെട്ടുകള്‍ തുറക്കേണ്ട ആവശ്യമില്ല. വെള്ളപൊക്കം ഉണ്ടാവുകയാണെങ്കില്‍ മാറ്റിപാര്‍പ്പിക്കാന്‍ 27, 000 കെട്ടിടങ്ങള്‍ കണ്ടെത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *