വാളയാറിൽ എത്തിയവരെ കടത്തിവിടണം: ഹൈക്കോടതി
കൊച്ചി : വാളയാറിൽ കുടുങ്ങിയവർക്ക് ലോക്‌ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകണമെന്ന് സംസ്ഥാന സർക്കാരിനു ഹൈക്കോടതിയുടെ നിർദേശം.
വാളയാറിൽ എത്തിയവരെ കടത്തിവിടണം. എന്നാൽ ഇത് കീഴ്‌വഴക്കമാക്കരുത്. പൊതുജനതാൽപര്യം കണ്ടില്ലെന്നു നടിക്കാനാവില്ല. അതിർത്തിയിൽ എത്തുന്നവർക്ക് അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പാസില്ലാത്തവരെ അതിര്‍ത്തിയില്‍ തടയുന്ന വിഷയത്തിലാണ് ഹൈക്കോടതി നിർദേശം. കേരളത്തിലേക്ക് മടങ്ങാൻ റജിസ്ട്രേഷൻ നിർബന്ധമാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഓരോ ദിവസവും നൽകുന്ന പാസുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 1.04 ലക്ഷം പേർ പാസിന് അപേക്ഷ നൽകി. 53,000 പേർക്ക് പാസ് നൽകി. അടിയന്തര ആവശ്യങ്ങൾക്കും സ്ഥിരം യാത്രക്കാർക്കും സ്പോട്ട് റജിസ്ട്രേഷനുണ്ട്. പാസില്ലാത്തവരെ കടത്തിവിട്ടാൽ മുൻകരുതൽ സംവിധാനങ്ങൾ തകരും. അതിർത്തിയിൽ ഗൗരവതരമായ പ്രശ്നങ്ങളില്ല, മുൻകരുതൽ എടുത്തിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു