കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാദം തെറ്റ് : മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ലോക്‌സഭ മണ്ഡലത്തില്‍പ്പെട്ട മലപ്പുറം കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ അതിഥി തൊഴിലാളികള്‍ക്കും കേരളത്തില്‍ ഭക്ഷണം ലഭിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടുന്ന രീതിയിലുള്ള പ്രചാരണങ്ങളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

“വയനാട് മണ്ഡലത്തില്‍പ്പെട്ട മലപ്പുറം കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണം നല്‍കി എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. അതേത്തുടര്‍ന്ന് അവിടെ അന്വേഷണം നടത്തി. കരുവാരക്കുണ്ടിലെ ഇരിങ്ങാട്ടിരി എന്ന സ്ഥലത്ത് 41 അതിഥി തൊഴിലാളികള്‍ ചേലേങ്കര അഫ്‌സല്‍എന്നയാളുടെ ക്വോര്‍ട്ടേഴ്‌സില്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ട ഭക്ഷ്യവസ്തുക്കള്‍ ക്വോര്‍ട്ടേഴ്‌സ് ഉടമയും ഏജന്റും എത്തിച്ച്‌ നല്‍കിയിരുന്നു. കമ്യൂണിറ്റി കിച്ചനില്‍ നിന്ന് ഭക്ഷണം എത്തിച്ച്‌ നല്‍കാമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചുവെങ്കിലും അവര്‍ പാചകം ചെയ്ത് കഴിച്ചോളാമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് അവര്‍ക്ക് 25 കിറ്റുകള്‍ നല്‍കി. അവര്‍ക്ക് ഭക്ഷണത്തിന് ഒരു ക്ഷാമവും ഉണ്ടായിട്ടില്ല. അത്തരമൊരു പരാതിയും വന്നിട്ടില്ല. ആ സാഹചര്യത്തില്‍ സ്മൃതി ഇറാനി ഭക്ഷണം നല്‍കിയെന്ന വാര്‍ത്ത വ്യാജപ്രചാരണം എന്ന നിലയില്‍ അവഗണിക്കുകയായിരുന്നു. പിന്നീട് രാഹുല്‍ അമേഠിയില്‍ ഭക്ഷണം നല്‍കി, സ്മൃതി ഇറാനി വയനാട്ടില്‍ ഭക്ഷണം നല്‍കി എന്ന തരത്തിലുള്ള വാര്‍ത്ത ഡല്‍ഹിയില്‍ നിന്ന് വരുന്നത് കണ്ടു. സമൃതി ഇറാനിയുടെ സമയോചിതമായ ഇടപെടല്‍മൂലം പട്ടിണിക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിയെന്ന വാര്‍ത്ത ഓര്‍ഗനൈസര്‍ എന്ന മാധ്യമത്തിലൂെേടയും പ്രചരിപ്പിക്കുന്നത് കണ്ടു. അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ യോജിപ്പോടെ തന്നെയാണ് കേരളത്തില്‍ ചെയ്യുന്നത. അതിന് ഭംഗം വരുന്ന രീതിയിേേലാ ഇകഴ്ത്തിക്കാട്ടുന്ന രീതയിലോ ഉള്ള പ്രചാരണം ഉണ്ടാകരുത്. അതില്‍ നിന്ന് എല്ലാവരും മാറി നില്‍ക്കണം.” – മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *