മാഹിയില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്ത്

കോഴിക്കോട്: മാഹിയില്‍ കൊറോണ വൈറസ് ബാധിച്ചയാള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. കഴിഞ്ഞ മാര്‍ച്ച്‌ 13-ന് അബുദാബിയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാഹി സ്വദേശി അന്നേദിവസം പോയ 9 സ്ഥലങ്ങളടങ്ങിയ റൂട്ട് മാപ്പ് ആണ് പുറത്തുവിട്ടിരിക്കുന്നത്.

മാര്‍ച്ച്‌ 13ന് പുലര്‍ച്ചെ 3.20ഓടെയാണ് രോഗി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. രാവിലെ 6.20 മുതല്‍ 6.50 വരെ വടകര അടക്കാത്തെരുവിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ ഭക്ഷണം കഴിക്കാനായി പോയി, രാവിലെ 7 മണിക്ക് മാഹി ജനറല്‍ ആശുപത്രിയിലെത്തി. തുടര്‍ന്ന് രാവിലെ 7.30ന് പള്ളൂരിലെ വീട്ടിലേക്ക് ആംബുലന്‍സില്‍ എത്തി. അന്നേ ദിവസം വൈകുന്നേരം 3.30ന് ഇയാളെ മാഹിയില്‍ നിന്നും കോഴിക്കോട് ബീച്ച്‌ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചു. ബീച്ചാശുപത്രിയില്‍ എത്തിയ ആള്‍ അഡ്മിറ്റാകാന്‍ വിസമ്മതിച്ചു. അവര്‍ ബഹളമുണ്ടാക്കി തിരിച്ചുപോയി. തുടര്‍ന്ന് ഓട്ടോയില്‍ റെയില്‍വേ സ്റ്റേഷനിലേക്കും പ്ലാറ്റ്ഫോം നമ്ബര്‍4-ല്‍ നിന്നും മംഗള എക്സപ്രസില്‍ യാത്ര ചെയ്തു.കോഴിക്കോട് മുതല്‍ തലശ്ശേരി വരെയാണ് അവര്‍ യാത്ര ചെയ്തത്. സംഭവം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് അവരെ വീണ്ടും മാഹി ആശുപത്രിയിലെത്തിച്ചത്.

കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയും കൂടെയുള്ള രണ്ടുപേരും യാത്രയില്‍ മാസ്‌ക് ധരിച്ചിരുന്നു.

രോഗി സഞ്ചരിച്ച സ്ഥലങ്ങളില്‍ പ്രസ്തുതസമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.

അതോടൊപ്പം മാര്‍ച്ച്‌ 13ന് രോഗി സഞ്ചരിച്ച ഇത്തിഹാദ് എയര്‍വെയ്‌സ് EY 250 (3.20 am) വിമാനത്തില്‍ യാത്ര ചെയ്ത കോഴിക്കോട് ജില്ലയിലെ യാത്രക്കാര്‍ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ഉടന്‍തന്നെ ബന്ധപ്പെടേണ്ടതാണ്. ഈ ഫ്‌ലൈറ്റിലെ യാത്രക്കാര്‍ കര്‍ശനമായും വീടുകളില്‍ തന്നെ കഴിയണമെന്നും, പൊതുജനങ്ങളുമായുള്ള സമ്ബര്‍ക്കം പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും കര്‍ശനമായി നിര്‍ദേശിക്കുന്നു. മറ്റു ജില്ലകളിലെ യാത്രക്കാര്‍ അതാത് ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *