നിര്‍ഭയ കേസ്: വധശിക്ഷ നീട്ടിക്കൊണ്ടു പോകുകയാണ് പ്രതികളുടെ തന്ത്രം, ഉടന്‍ നടപ്പാക്കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തതിനെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി മാറ്റിവച്ചു. മൂന്നര മണിക്കൂറോളം നീണ്ട വാദത്തിനൊടുവിലാണ് കേസ് വിധി പറയാന്‍ മാറ്റിവെക്കുന്നതായി ഡല്‍ഹി ഹൈക്കോടതി അറിയിച്ചത്. കഴിഞ്ഞ ദിവസമാണു കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നും നീട്ടിക്കൊണ്ടു പോകുകയാണ് പ്രതികളുടെ തന്ത്രമാണെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജറായ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതില്‍ പറഞ്ഞു. ഒരിക്കല്‍ സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ച കേസില്‍ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതില്‍ തടസമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. പ്രതികള്‍ ഏഴ് വര്‍ഷമായി നീതിന്യായ സംവിധാനത്തെ മുന്‍ നിര്‍ത്തി രാജ്യത്തിന്റെ ക്ഷമ നശിപ്പിക്കുകയാണെന്നും നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും തുഷാര്‍ മേത്ത പറഞ്ഞു.
വധശിക്ഷ നടപ്പാക്കുന്നതില്‍ മനഃപൂര്‍വ്വം വൈകിപ്പിക്കുകയാണ്. വധശിക്ഷ ഒരിക്കലും വൈകിപ്പിക്കാന്‍ പാടില്ല. പ്രതികള്‍ക്കുള്ള അന്തിമവിധി സുപ്രീംകോടതി തീരുമാനിച്ചതാണ്. നാലുപേരുടെയും ശിക്ഷ ഒരുമിച്ചു നടപ്പാക്കണമെന്നില്ല. അതില്‍ ഒരു തടസവുമില്ല. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്ബ് 14 ദിവസത്തെ നോട്ടീസ് നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതി വിനയ്കുമാറിന്റെയും ദയാഹര്‍ജി തള്ളിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
മണിക്കൂറുകള്‍ക്കകം മറ്റൊരു പ്രതിയായ അക്ഷയ്കുമാര്‍ ദയാഹര്‍ജി സമര്‍പ്പിച്ചു. മുകേഷ് കുമാര്‍ സിങ്ങിന്റെ ഹര്‍ജി നേരത്തേ തള്ളിയിരുന്നു. പവന്‍ ഗുപ്തയാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റൊരു പ്രതി. അഭിഭാഷകന്‍ എ.പി.സിങ്ങാണ് അക്ഷയ്കുമാര്‍, പവന്‍ ഗുപ്ത,വിനയ്‌കുമാര്‍ എന്നിവര്‍ക്കു വേണ്ടി ഹാജരായത്. മുതിര്‍ന്ന അഭിഭാഷക റെബേക്കാ ജോണാണ് മുകേഷ് കുമാറിനു വേണ്ടി ഹാജരായത്.