നിർഭയ കേസ്: വിനയ് ശർമയുടെ ദയാഹർജി രാഷ്ട്രപതി തള്ളി
ന്യൂഡൽഹി: നിർഭയ കേസിൽ പ്രതി വിനയ് ശർമ സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി. ദയാഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുത്തില്ലെന്ന കാരണത്താൽ ഇന്നു നടത്താനിരുന്ന വധശിക്ഷ ഇന്നലെ ഡൽഹി കോടതി സ്റ്റേ ചെയ്തിരുന്നു.
മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് കുമാർ ശർമ (26), അക്ഷയ് കുമാർ (31) എന്നിവരാണ് പ്രതികൾ. ഇതിൽ മുകേഷ് സിങ്ങിന്റെ ദയാഹർജി നേരത്തെ തള്ളിയിരുന്നു.
തങ്ങൾക്കു മുന്നിൽ ഇനിയും നിയമവഴികളുണ്ടെന്നു കാട്ടിയാണു പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് എന്നിവർ കോടതിയെ സമീപിച്ചത്. അക്ഷയ് കുമാറിന്റെ പിഴവു തിരുത്തൽ ഹർജി തള്ളിയെങ്കിലും ദയാഹർജി സമർപ്പിച്ചിട്ടില്ല. കുറ്റകൃത്യം നടന്ന സമയത്തു പ്രായപൂർത്തിയായിരുന്നില്ലെന്നും അതിനാൽ വധശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി പവൻ ഗുപ്ത നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു. ഇനി പിഴവു തിരുത്തൽ ഹർജി സമർപ്പിക്കാനുണ്ട്. ദയാഹർജികൾ തള്ളിയാലും 14 ദിവസത്തിനു ശേഷമേ ശിക്ഷ നടപ്പാക്കാനാവൂ.