സര്‍ക്കാരിന്റെ ഹര്‍ജിയെ ചോദ്യം ചെയ്ത് കുമ്മനം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചതിന്റെ ചെലവ് മന്ത്രിമാരില്‍ നിന്ന് ഈടാക്കണമെന്ന് കുമ്മനം രാജശേഖരന്‍. പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സ്യൂട്ടില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷയില്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചതിന് കേരളത്തിന് ഉണ്ടായ ചെലവ് മുഖ്യമന്ത്രിയില്‍ നിന്നും മന്ത്രിമാരില്‍ നിന്നും ഈടാക്കാന്‍ നിര്‍ദേശിക്കണം എന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തിന്റെ എക്‌സിക്യുട്ടീവ് ഹെഡ് ആയ ഗവര്‍ണറെ അറിയിക്കാതെയാണ് കേരളം സുപ്രീം കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുകയാണെന്നും കുമ്മനം കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും തമ്മില്‍ നിയമപരമായ തര്‍ക്കം ഇല്ല. ഉള്ളത് രാഷ്ട്രീയ തര്‍ക്കം ആണ്. പൗരത്വ ഭേദഗതി നിയമം എങ്ങനെ കേരളത്തിലെ ജനങ്ങളെ ബാധിക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ സ്യൂട്ടില്‍ വ്യക്തമാക്കിയിട്ടില്ല. റോഹിന്‍ഗ്യ മുസ്ലിങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയതിനെ വിമര്‍ശിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് രോഹിന്‍ഗ്യകള്‍ മതപീഡനം നേരിട്ടത് എന്ന് വിശദീകരിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിന് കേരളത്തിന്റെ ഭൂരിപക്ഷത്തിന്റെയും പിന്തുണ ഉണ്ടെന്ന് കുമ്മനം രാജശേഖരന്‍ അപേക്ഷയില്‍ അവകാശപ്പെട്ടു. നിയമസഭാ ഏകകണ്ഠമായാണ് പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയത് എന്നും അതിനാല്‍ കേരളം ഒറ്റകെട്ടായി നിയമത്തെ എതിര്‍ക്കുന്നു എന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നത് തെറ്റാണ്. ജനങ്ങളുടെ അഭിപ്രായം സര്‍ക്കാര്‍ തേടിയിട്ടില്ല എന്നും കുമ്മനം ആരോപിക്കുന്നുണ്ട്. ഭൂരിപക്ഷത്തിന്റെ അഭിപ്രായം അറിയാതെയാണ് പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത് എന്നും കുമ്മനം അപേക്ഷയില്‍ വിശദീകരിച്ചിട്ടുണ്ട്.

ഫെഡറല്‍ സംവിധാനത്തില്‍ പാര്‍ലമെന്റ് പാസ്സാകുന്ന നിയമം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യത ഉണ്ട്. പൗരത്വം കേന്ദ്ര വിഷയം ആണ്. അതിനാല്‍ സര്‍ക്കാരിന് അനുച്ഛേദം 131 പ്രകാരം നിയമത്തിന് എതിരെ സ്യൂട്ട് ഫയല്‍ ചെയ്യാന്‍ അവകാശമില്ല എന്നും കുമ്മനം ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *