ദിലീപിന് വീണ്ടും തിരിച്ചടി: വിചാരണയ്ക്ക് സ്റ്റേ ഇല്ല; ക്രോസ് വിസ്താരം പാടില്ല

ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. അതേസമയം പ്രധാന തെളിവായ ദൃശ്യങ്ങള്‍ ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചു റിപ്പോര്‍ട്ട് വരുന്നതുവരെ ക്രോസ് വിസ്താരം പാടില്ല. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കി.

ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ചണ്ഡിഗഡിലെ കേന്ദ്ര ഫോറന്‍സിക് ലാബിലേക്ക് കഴിഞ്ഞ ദിവസമാണ് പരിശോധനയ്ക്ക് അയച്ചത്. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു നടപടി.

നേരത്തെ ഫോറന്‍സിക് പരിശോധന ഫലം വരുന്നത് വരെ വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജി കോടതി തള്ളി. ഇതേ തുടര്‍ന്നാണ് സ്റ്റേ ആവശ്യവുമായി നടന്‍ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയും ദിലീപിന്റെ ഹര്‍ജി തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *