വീണ്ടും ‘ഡി.ജി.പി’ കളിച്ച് മുന്‍ ഡിജിപി സെന്‍കുമാര്‍

തിരുവനന്തപുരം: വീണ്ടും ‘ഡി.ജി.പി’ കളിച്ച് സെന്‍കുമാര്‍. വെള്ളാപ്പള്ളിക്കെതിരെ മുന്‍ ഡിജിപി ടി.പി.സെന്‍കുമാറും മാവേലിക്കര യൂണിയന്‍ മുന്‍ പ്രസിഡന്റ് സുഭാഷ് വാസുവും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിനിടെയാണ് സെന്‍കുമാറിന് ഡി.ജി.പി സ്ഥാനത്തോട് വീണ്ടും ഭ്രമം വര്‍ദ്ധിച്ചത്.
തിരുവനന്തപുരം പ്രസ് ക്ലബിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. പത്രസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് സെന്‍കുമാര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.
സെന്‍കുമാറിനെ ഡിജിപിയാക്കിയത് തെറ്റായിപ്പോയെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകനായ കടവില്‍ റഷീദിന്റെ ചോദ്യം. ചോദ്യം കേട്ടതോടെ സെന്‍കുമാര്‍ ക്ഷുഭിതനായി.
താന്‍ മാധ്യമപ്രവര്‍ത്തകനാണോ? മദ്യപിച്ചിട്ടുണ്ടോ ? എന്ന് ചോദിച്ച സെന്‍കുമാര്‍, ആ ചോദ്യം ചോദിച്ച കടവില്‍ റഷീദിനെ പിടിക്കാന്‍ തന്റെ അനുയായികള്‍ക്ക് പ്രസ്‌ക്ലബ് ഹാളിലെ മൈക്കിലൂടെ നിര്‍ദ്ദേശവും നല്‍കി. മാധ്യമപ്രവര്‍ത്തകനോട് മുന്നോട്ടുവരാന്‍ ആവശ്യപ്പെട്ട ശേഷവും സെന്‍കുമാര്‍ വളരെ പരുഷമായി സംസാരിക്കുകയായിരുന്നു, ഇതിനിടെ സെന്‍കുമാറിന്റെ അനുകൂലികള്‍ മധ്യമപ്രവര്‍ത്തകന്‍ കടവില്‍ റഷീദിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു.

സെന്‍കുമാറും സുഭാഷ് വാസുവും ചേര്‍ന്ന് വെള്ളാപ്പള്ളി നടേശനെതിരെ പത്രസമ്മേളനം നടത്താനെത്തിയപ്പോള്‍ നൂറോളം അനുയായികളെയും കൂട്ടിയിരുന്നു. ഇവരെല്ലാം മാധ്യമപ്രവര്‍ത്തകര്‍ ഇരിക്കേണ്ട പ്രസ് ക്ലബ് ഹാളിലേക്ക് തള്ളിക്കയറി ഇരിക്കുകയും കൂട്ടംകൂടി നില്‍ക്കുകയും ചെയ്തു.
കലാപ്രേമി പത്രത്തിലെ സര്‍ക്കാര്‍ അക്രഡിറ്റഡ് മാധ്യമപ്രവര്‍ത്തകന്‍ കടവില്‍ കെ. റഷീദിനെതിരെ സെന്‍കുമാറും കൂട്ടാളികളും കാട്ടിയ തോന്ന്യാസത്തിനെതിരെ സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റു മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്. ഒടുവില്‍ സെന്‍കുമാര്‍ കടവില്‍ റഷീദിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയും മാപ്പു പറയുകയും ചെയ്തതായി കടവില്‍ റഷീദ് അറിയിച്ചു. താന്‍ ജോലി നോക്കുന്ന പത്രമാനേജ്‌മെന്റിന്റെ തീരുമാനപ്രകാരം പൊലീസില്‍ പരാതി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അര്‍ബുദരോഗത്തിന് ചികിത്സയിലുള്ള കടവില്‍ റഷീദ് അറിയിച്ചു.
ചെന്നിത്തലയുടെ പ്രസ്താവന ഇസ്‌പേഡ് ഏഴാം കൂലിക്ക് താന്‍ വെട്ടിയതാണെന്നും, എട്ടാം കൂലിക്ക് വെട്ടേണ്ടപ്പോള്‍ വെട്ടുമെന്നുമാണ് സെന്‍കുമാര്‍ മറുപടി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *