പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം: കളക്ടർ ഉൾപ്പെടെ ഉത്തരവാദികളെന്ന് കമ്മിഷൻ റിപ്പോർട്ട്
കൊച്ചി: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് അന്നത്തെ ജില്ലാ കളക്ടർ ഷൈനമോൾ ഉൾപ്പെടെയുള്ളവർ ഉത്തരവാദികളാണെന്നും എം.പിയായിരുന്ന പീതാംബരക്കുറുപ്പ് വെടിക്കെട്ടിന് അനുമതി നൽകാൻ ജില്ലാ ഭരണകൂടത്തിനുമേൽ സ്വാധീനം ചെലുത്തിയെന്നും ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ജൂലായ് 17 ന് കമ്മിഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകിയെങ്കിലും ഇതുവരെ സർക്കാർ പരിഗണിച്ചിട്ടില്ല. 2016 ഏപ്രിൽ പത്തിനാണ് പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ 110 പേരുടെ ജീവൻ നഷ്ടമായ വെടിക്കെട്ട് ദുരന്തമുണ്ടായത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് എൻ. കൃഷ്ണൻനായർ കമ്മിഷനെ സർക്കാർ നിയോഗിച്ചിരുന്നെങ്കിലും മതിയായ സൗകര്യങ്ങൾ നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം ഒഴിഞ്ഞു. തുടർന്ന് 2017 ഫെബ്രുവരി എട്ടിനാണ് ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കമ്മിഷനെ നിയോഗിച്ചത്.