മമതയുടേത് വോട്ടുബാങ്ക് രാഷ്ട്രീയം, പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് കൊൽക്കത്തയിൽ ബി.ജെ.പിയുടെ കൂറ്റൻ റാലി
കൊൽക്കത്ത : പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് കൊൽക്കത്തയിൽ ബി.ജെ.പിയുടെ കൂറ്രൻ റാലി. പൗരത്വ നിയമഭേദഗതിയെ എതിർക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വോട്ട് ബാങ്ക് രാഷ്ട്രീയം പയറ്റുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.
പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ബംഗാളിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി തുറന്നടിച്ചതിന് പിന്നാലെയാണ് പ്രമുഖ നേതാക്കളെ അണിനിരത്തിയുള്ള ബി.ജെ.പിയുടെ റാലി. വർക്കിംഗ് പ്രസിഡന്റ് ജെ.പി.നദ്ദയുടെ നേതൃത്വത്തിൽ നടത്തിയ റാലിയിൽ ആയിരങ്ങൾ റാലിയിൽ പങ്കെടുത്തത്. മമത ബാനർജിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് നദ്ദ. പറഞ്ഞു.
പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് കാണിച്ച് സംസ്ഥാന സർക്കാർ നല്‍കിയ പരസ്യങ്ങൾക്ക് കൊൽക്കത്ത ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരുന്നു. പരസ്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കണമെന്നും ജനുവരി 9ന് കേസ് പരിഗണിക്കുന്നതുവരെ ഇവ പ്രദർശിപ്പിക്കരുതെന്നും കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാർ ജനങ്ങളുടെ പണം ധൂർത്തടിക്കുകയാണെന്ന് ഗവർണർ ജഗ്‍ദീപ് ധൻകർ കുറ്റപ്പെടുത്തി.