ഹര്‍ത്താല്‍: സുരക്ഷ ശക്തമാക്കി പൊലീസ്

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ എസ്ഡിപിഐ ഉള്‍പ്പെടെ സംയുക്ത സമരസമിതി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ തടയാന്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പൊതു സ്ഥലങ്ങളില്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല.

ശബരിമല തീര്‍ഥാടനത്തിന്റെ പേരില്‍ റാന്നി താലുക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശവാര്‍ഡുകളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാനത്ത് സ്‌കൂള്‍ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ് കണ്‍ട്രോള്‍ റൂമുകളില്‍ അഗ്‌നിരക്ഷാസേന സ്ട്രൈക്കിങ് സംഘത്തെ വിന്യസിച്ചു. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ തിങ്കളാഴ്ചയോടെ തന്നെ പൊലീസ് സംഘത്തെ വിന്യസിച്ച് പിക്കറ്റിങ് ഏര്‍പ്പെടുത്തി. പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങളില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്.

അതാത് ജില്ലാ പൊലീസ് മേധാവികള്‍ക്കായിരിക്കും ജില്ലകളിലെ സുരക്ഷ ചുമതല. വഴി തടയലോ, അക്രമങ്ങളോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. റോഡ് തടസപ്പെടുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കും.

സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, കോടതികള്‍, കെഎസ്ഇബി എന്നിവയുടെ പ്രവര്‍ത്തനത്തിന് പൊലീസ് സംരക്ഷണം നല്‍കും. കെഎസ്ആര്‍ടിസി സര്‍വീസിനും പൊലീസ് അകമ്പടി പോവും. പൊതു സ്വകാര്യ സ്വത്തുക്കള്‍ ഹര്‍ത്താലിന്റെ മറവില്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും

Leave a Reply

Your email address will not be published. Required fields are marked *