പ്രജ്ഞയ്ക്കെതിരെ നടപടി
ന്യൂഡൽഹി: നാഥൂറാം വിനായക് ഗോഡ്സെ ദേശസ്നേഹിയെന്ന പ്രജ്ഞ സിങ് താക്കുറിന്റെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്ന് ജെ.പി.നഡ്ഢ.
പ്രജ്ഞയെ പാര്‍ലമെന്റിന്റെ പ്രതിരോധകാര്യസമിതിയില്‍ നിന്ന് നീക്കും. ഈ സമ്മേളനത്തില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുപ്പിക്കില്ല. ഇത്തരം തത്വശാസ്ത്രങ്ങളെ ബിജെപി അംഗീകരിക്കുന്നില്ലെന്ന് ജെ.പി.നഡ്ഢ വ്യക്തമാക്കി.
ബിജെപി എംപിയും മലേഗാവ് സ്‍ഫോടനക്കേസിലെ പ്രതിയുമായ പ്രജ്ഞ സിങ് താക്കൂറിനെ പ്രതിരോധകാര്യ പാര്‍ലമെന്ററി സമിതിയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള 21 അംഗ സമിതിയിലാണ് പ്രജ്ഞയെ ഉള്‍പ്പെടുത്തിയത്. പ്രതിപക്ഷനിരയിലെ നേതാക്കളായ ശരദ് പവാറും ഫറൂഖ് അബ്ദുല്ലയും സമിതിയില്‍ അംഗങ്ങളാണ്. 2008ല്‍ നടന്ന മലേഗാവ് സ്‍ഫോടനക്കേസിലെ മുഖ്യപ്രതിയായ പ്രജ്ഞ ഭോപ്പാലില്‍ മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് ലോക്സഭയിലെത്തിയത്.