എയർ ഇന്ത്യയും ഭാരത് പെട്രോളിയവും വിൽക്കുമെന്ന് ധനമന്ത്രി
ന്യൂഡൽഹി: കടക്കെണിയിലായ എയർ ഇന്ത്യ, ഭാരത് പെട്രോളിയം കോർപറേഷൻ എന്നീ പൊതുമേഖലാ കമ്പനികൾ വിൽക്കാൻ തീരുമാനിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ. അടുത്ത വർഷം മാർച്ചോടെ വിൽപ്പന നടക്കുമെന്നാണ് ഒരു ദേശീയ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ ധനമന്ത്രി വ്യക്തമാക്കിയത്. ദേശീയ വിമാനക്കമ്പനി 58,000 കോടിയോളം രൂപയുടെ കടുത്ത സാമ്പത്തിക സമ്മർദം നേരിടുന്ന സമയത്താണ് ധനമന്ത്രിയുടെ പ്രസ്താവന.
രാജ്യാന്തര നിക്ഷേപസംഗമങ്ങളിൽ എയർ ഇന്ത്യയിൽ നിക്ഷേപിക്കാൻ നിരവധി കമ്പനികൾ താൽപര്യം കാണിച്ച് രംഗത്തുവരുന്നുണ്ട്. ഒരു വർഷം മുൻപ് നിക്ഷേപകരിൽ നിന്നുള്ള മോശം പ്രതികരണം കാരണം നഷ്ടം ഉണ്ടാക്കുന്ന എയർലൈനിന്റെ വിൽപ്പന നിർത്തലാക്കേണ്ടിവന്നു. നികുതി പിരിവ് സമ്മർദത്തിലായ വർഷത്തിൽ വരുമാനം വർധിപ്പിക്കുന്നതിനായി ഓഹരി വിറ്റഴിക്കലിനെയാണ് സർക്കാർ ആശ്രയിക്കുന്നതെന്നും അതിനായി വിവിധ ഓഫറുകൾ സ്വീകരിക്കുകയും വിൽപന നടത്തുകയും ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു.