യു.എന്നില്‍ പാകിസ്ഥാന് ഇന്ത്യയുടെ രൂക്ഷവിമര്‍ശനം
യുഎൻ : ഭീകരപ്രവർത്തനവും പിന്തിരിപ്പൻ ഭീകര പ്രത്യയശാസ്ത്രവും കയറ്റുമതി ചെയ്യുന്ന രാജ്യമായി പാക്കിസ്ഥാൻ മാറിയെന്ന് ഇന്ത്യ. ഇടുങ്ങിയ രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്ത്രീകളുടെ ശബ്ദങ്ങൾ അടിച്ചമർത്തുന്ന അവർ ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് പ്രസംഗിച്ചു നടക്കുകയാണെന്നും ഐക്യരാഷ്ട്ര സംഘടനാ രക്ഷാ സമിതിയിൽ യുഎന്നിലെ ഇന്ത്യൻ പ്രതിനിധി പൗലോമി ത്രിപാഠി പറഞ്ഞു.
സ്ത്രീകൾ, സമാധാനം, സുരക്ഷ എന്ന വിഷയത്തിൽ നടന്ന തുറന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു പൗലോമി. പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെയാണ് പൗലോമി പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്.
വിവിധ യുഎൻ ഫോറങ്ങളിലും കമ്മിറ്റികളിലും കശ്മീർ പ്രശ്‌നം ഉന്നയിക്കുന്ന പാക്കിസ്ഥാന്റെ രീതിയെ പരാമർശിച്ച പൗലോമി, അവരുടെ അജൻഡയ്ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ആരോപിച്ചു. ഈ ആരോപണങ്ങളെ ഇന്ത്യ ശക്തമായി നിരാകരിക്കുന്നുവെന്ന് വാദിച്ച പൗലോമി, ഇത്തരം വഞ്ചനാപരമായ വിവരണങ്ങളിൽ കൗൺസിൽ മുൻകാലങ്ങളിൽ ശ്രദ്ധ ചെലുത്തിയിട്ടില്ലെന്നും ഇത് തുടരുമെന്ന് ഉറപ്പുണ്ടെന്നും കൂട്ടിച്ചേർത്തു.