ചോരക്കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: ചോരക്കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച അമ്മയെ പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിലെ കഫ്റ്റീരിയ ജീവനക്കാരിയാണ് അറസ്റ്റിലായത്. 21 കാരിയായ ഇവർ ബംഗളൂരുവിലെ ഒരു ആശുപത്രിയിലാണ് കുഞ്ഞിന് ജന്മം നൽകിയതെന്നും,​ തുടർന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്നെന്നും പൊലീസ് പറയുന്നു.

അതേസമയം,​ കുഞ്ഞിന്റെ പിതാവും ഈ വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 28നാണ് നാല് ദിവസം പ്രായമായ കുഞ്ഞിനെ പള്ളിവളപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂടെ ഒരു കത്തും ഉണ്ടായിരുന്നു. ”ഈ കുഞ്ഞിനെ കിട്ടുന്നവർ ഒഴിവാക്കരുത്. നിങ്ങൾക്ക് ഇഷ്ടമുള്ള പേരിടണം. അല്ലാഹു നിങ്ങൾക്ക് തന്നതാണെന്ന് കരുതി നന്നായി നോക്കണം. ഞങ്ങൾക്ക് അല്ലാഹു തന്നു. അത് അല്ലാഹുവിന് തന്നെ ഞങ്ങൾ കൊടുത്തു…”. ഇങ്ങനെ പോകുന്നു കത്തിലെ വാക്കുകൾ.

കുഞ്ഞിന്റെ ജനനത്തീയതിയും കത്തിലുണ്ട് – ഒക്ടോബർ 25. ബി.സി.ജി, ഹൈപ്പറ്റൈറ്റിസ് കുത്തിവയ്പും മരുന്നുകളും നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.വിവരം ലഭിച്ചതനുസരിച്ച് പന്നിയങ്കര പൊലീസും പിങ്ക് പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരുമെത്തി കുഞ്ഞിനെ കോട്ടപ്പറമ്പ് മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *