അറസ്റ്റിലായ യുവാക്കളിൽ നിന്ന് മാവോയിസ്റ്റ് രഹസ്യരേഖ പിടിച്ചെടുത്തു ; പകർപ്പ് പൊലീസ് പുറത്തുവിട്ടു

കോഴിക്കോട് : യു.എ.പി.എ ചുമത്തി അറസ്റ്റിലായ സി.പി.എം പ്രവർത്തകരുടെ മാവോയിസ്റ്റ് ബന്ധം വെളിവാക്കുന്ന രേഖകൾ പൊലീസ് പുറത്തുവിട്ടു. മാവോയിസ്റ്റ് അംഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന രഹസ്യരേഖയുടെ പകർപ്പാണ് പുറത്തുവിട്ടത്. ശത്രുവിന്റെ തന്ത്രങ്ങളും പ്രത്യാക്രമണത്തിന്റെ മാർഗങ്ങളും രേഖയിൽ വിവരിക്കുന്നു. അണ്ടർ ഗ്രൗണ്ട് പ്രവർത്തനങ്ങൾ രഹസ്യമായിരിക്കണമെന്നും നിർദേശമുണ്ട്. നഗരത്തിലും ഗ്രാമത്തിലും സ്വീകരിക്കേണ്ട തന്ത്രങ്ങൾ പ്രത്യേകം രേഖയിൽ വിശദീകരിക്കുന്നുണ്ട്.

മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന കോഡ് ഭാഷയിലുള്ള നോട്ടുകളും താഹയുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കോഡ് വായിച്ചെടുക്കാനായി വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്, അട്ടപ്പാടി, വയനാട്, പാലക്കാട് നിലമ്പൂര്‍ എന്നിവിടങ്ങളിലായി മാവോയിസ്റ്റ് നേതാക്കളെ കാണാൻ ഇവർ പോയിരുന്നു പക്ഷെ പലകാരണങ്ങളാൽ കൂടികാഴ്ച നടന്നില്ല. ഇവരുടെ ഫോൺ സംഭാഷണങ്ങളും തെളിവായി എടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

അതേസമയം, കോഴിക്കോട് പന്തീരാങ്കാവിൽ സി.പി.എം പ്രവർത്തകരായ വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ. ചുമത്തിയത് പുനഃപരിശോധിക്കാൻ പ്രോസിക്യൂഷൻ സമയം തേടി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് അപൂർവ നിലപാട് പ്രോസിക്യൂഷൻ സ്വീകരിച്ചത്. ഇതോടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ജില്ലാ കോടതി മാറ്റിവച്ചു. യു.എ.പി.എ ചുമത്തിയത് പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെയാണ് കോടതിയിൽ പ്രോസിക്യൂഷൻ നിലപാട് മയപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *