കേരളപൊലീസിൽ “നിർമിതബുദ്ധി” ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം: നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള വിവിധ സേവനങ്ങൾ കേരളപൊലീസിൽ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് എസ്.എ.പി ഗ്രൗണ്ടിൽ റൈസിംഗ് ഡേ പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്റി. നിർമിതബുദ്ധിയുടെ അടിസ്ഥാനത്തിൽ പൊലീസിന്റെ സഹായവും സാന്നിദ്ധ്യവുമില്ലാതെ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും. സമൂഹനന്മയ്ക്കും നാട്ടുകാരുടെ സുരക്ഷയ്ക്കുമായി മാറിയ പോലീസ് സേനയാണ് നമുക്കുള്ളത്. പൊലീസിന്റെ പ്രവർത്തനശൈലി അടിമുറി മാറിയിട്ടുണ്ട്. കുറ്റാന്വേഷണമികവിൽ രാജ്യത്തെ ഏതൊരു പൊലീസ് സേനയെക്കാളും മുന്നിലാണ് കേരള പൊലീസ്. മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിന്റെ സാങ്കേതികസംവിധാനങ്ങളും സേവനങ്ങളും ഒരു കുടക്കീഴിലാക്കാൻ ലക്ഷ്യമിട്ടാണ് പൊലീസ് ടെക്‌നോളജി സെന്റർ എട്ടുകോടി രൂപ മുടക്കി എസ്.എ.പി കാമ്പസിൽ ആരംഭിക്കുന്നത്. ഇതിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്റി നിർവഹിച്ചു. ചടങ്ങിൽ ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.