വട്ടിയൂർക്കാവിലെ ബിജെപി തോൽവി അന്വേഷിക്കും: കുമ്മനം
തിരുവനന്തപുരം ∙ വട്ടിയൂർക്കാവിലെ ബിജെപിയുടെ പരാജയത്തെക്കുറിച്ച് അന്വേഷിക്കുമെന്നു മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ. 16,000 വോട്ടിന്റെ കുറവാണ് ഉണ്ടായത്. വീഴ്ച എവിടെ സംഭവിച്ചുവെന്നു സമഗ്രമായി പഠിക്കും.
പുതിയ സംസ്ഥാന അധ്യക്ഷൻ ആരാകും എന്നതിനെക്കുറിച്ച് തനിക്ക് ആശങ്കയില്ല. അധ്യക്ഷ പദവിയിൽ കാലാവധി ഏതാണ്ടു പൂർത്തിയായതിനെ തുടർന്നാണു.ശ്രീധരൻ പിള്ള ഗവർണറായി പോകുന്നത്. വളരെ ഉന്നതമായ സ്ഥാനത്തേക്കാണ് അദ്ദേഹം പോകുന്നത് എന്നതിനാൽ പ്രവർത്തകർക്കു നേതാക്കൾക്കും സന്തോഷമേയുള്ളൂ. സംഘടനാ തിരഞ്ഞെടുപ്പിൽ ബൂത്തുതലം മുതൽ സംസ്ഥാനതലം വരെ ജനാധിപത്യ രീതിയിൽ പുതിയ ഭാരവാഹികൾ എത്തുമെന്നാണു പ്രതീക്ഷ. . സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ചു പാർട്ടി എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കും. കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക.
പാർട്ടിയിൽ പ്രസിഡന്റിനെ നിശ്ചയിക്കേണ്ട ഏറ്റവും അനുകൂലമായ സമയം ഇതാണ്. അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേരു പറഞ്ഞു കേൾക്കുന്നതിൽ ഇടപെട്ടിട്ടില്ല. താൻ ആരോടും ആഗ്രഹം അറിയിച്ചിട്ടില്ല. പാർട്ടി കേന്ദ്ര നേതൃത്വമാണു തീരുമാനം എടുക്കേണ്ടതെന്നതിനാൽ തനിക്കു വേവലാതിയോ ഉത്കണ്ഠയോ ഇല്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു