കോന്നിയിലെ പരാജയം: പ്രചരണം നടത്തുന്നതിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വീഴ്ചയെന്ന് അടൂര്‍ പ്രകാശ്
പത്തനംതിട്ട: യു.ഡി.എഫിന് കോന്നിയിലേറ്റ പരാജയത്തിന് ഡി.സി.സിയെ പഴിച്ച് കോൺഗ്രസ് എം.പി അടൂർ പ്രകാശ്. കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്നോട് ചോദിച്ചപ്പോഴാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി റോബിൻ പീറ്ററുടെ പേര് നിർദ്ദേശിച്ചത്. എന്നാൽ പാർട്ടി തീരുമാനത്തോട് താൻ യോജിച്ചുവെന്നും പി. മോഹൻരാജ് പരാജയപ്പെട്ടതിൽ തനിക്ക് ഖേദമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.
പാർട്ടി തീരുമാനത്തിന് ഒപ്പമായിരുന്നു താനെന്നും മത്സരിപ്പിക്കാൻ പറ്റുന്ന സ്ഥാനാർത്ഥിയാരെന്ന് ചോദ്യം വന്നപ്പോൾ അത് നിർദ്ദേശിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി പറഞ്ഞതെല്ലാം കോന്നിയിൽ താൻ ചെയ്തിട്ടുണ്ടെന്നും കെ.പി.സി.സി യോഗത്തിൽ കോന്നിയിലെ പരാജയത്തെക്കുറിച്ച് തനിക്ക് പലതും പറയാനുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. ഒരു വിഭാഗത്തിന്റെയും പിന്തുണയോടെയല്ല താൻ ഇതുവരെ ജയിച്ചിരുന്നതെന്നും ഒരിടത്തേക്കും താൻ ഒളിച്ചോടിയിട്ടില്ലെന്നും പ്രകാശ് ചൂണ്ടിക്കാട്ടി. ‘ഞാൻ രാഷ്ട്രീയ കാര്യ സമിതിയിലെ ആരുമല്ല. കെ.പി.സി.സി തലത്തിൽ ഒരു യോഗം ചേരുന്നുവെങ്കിൽ എന്നെ കൂടി വിളിക്കുന്നുണ്ട് എങ്കിൽ, ആ യോഗത്തിൽ വച്ച് ഇത്തരം അഭിപ്രായങ്ങൾ ചോദിക്കുന്നുവെങ്കിൽ ഞാൻ എന്റെ അഭിപ്രായം പറയും.’ അടൂർ പ്രകാശ് മാദ്ധ്യമങ്ങളോട് പറഞ്ഞു.