നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം നവീകരണം: പകൽ സർവീസില്ല
കൊച്ചി : നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നവംബര്‍ 20ന് ആരംഭിക്കുന്ന റണ്‍വെ നവീകരണം കണക്കിലെടുത്തുള്ള ശീതകാല സമയപ്പട്ടിക ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. മാര്‍ച്ച് 28 വരെ നിലനിൽക്കുന്നതായിരിക്കും പുതിയ പട്ടിക. പ്രതിവര്‍ഷം ഒരുകോടിയിലേറെ യാത്രക്കാരാണു കൊച്ചി വിമാനത്താവളം വഴി കടന്നുപോകുന്നത്. റണ്‍വെ നവീകരണം സുഗമമായി നടക്കാന്‍ വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. തിരക്ക് ഒഴിവാക്കാന്‍ ആഭ്യന്തര യാത്രക്കാര്‍ക്കുള്ള ചെക്ക്-ഇന്‍ സൗകര്യം മൂന്നു മണിക്കൂര്‍ മുൻപാക്കി.
റണ്‍വെ നവീകരണ സമയത്തു രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. ഈ സമയത്തുള്ള വിമാനങ്ങള്‍ രാത്രിയിലേക്കു പുനഃക്രമീകരിച്ചു. രാജ്യാന്തര വിഭാഗത്തില്‍ രണ്ടും ആഭ്യന്തര വിഭാഗത്തില്‍ നാലും സര്‍വീസുകളാണു റണ്‍വെ നവീകരണവുമായി ബന്ധപ്പെട്ടുള്ള സമയ പുനഃക്രമീകരണത്തില്‍ നഷ്ടപ്പെട്ടിട്ടുള്ളത്. സൗദി അറേബ്യയിലെ ദമാമിലേയ്ക്കും മാലിയിലെ ഹനിമാധുവിലേയ്ക്കും പുതിയ സര്‍വീസുകള്‍ ഉള്‍പ്പെടുത്തി.