കശ്മീരിൽ മരിക്കുന്നത് സാധാരണക്കാരുടെ മക്കൾ: ഗവർണർ
ജമ്മു: കശ്മീരിലെ മുഖ്യധാരാ പാർട്ടികളുടെ നേതാക്കൾ, ഹുറിയത്, മത നേതാക്കൾ തുടങ്ങിയവർക്കൊന്നും ഭീകരത കാരണം അവരുടെ മക്കളെ നഷ്ടമായിട്ടില്ലെന്ന് കശ്മീർ ഗവർണർ സത്യപാൽ മാലിക്ക്. കശ്മീരിലെ സാധാരണക്കാരുടെ മക്കളാണു കൊല്ലപ്പെടുന്നത്. കശ്മീരിലെ യുവാക്കളുടെ സ്വപ്നങ്ങളും ജീവിതവും തകർത്തതു സ്വാധീനവും ശക്തിയുമുള്ള ഒരു വിഭാഗം ആൾക്കാരാണെന്നും കശ്മീർ ഗവർണർ ആരോപിച്ചു. സത്യം മനസ്സിലാക്കി കശ്മീരിലെ ജനങ്ങള്‍ സമാധാനത്തിനായി കേന്ദ്രസർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും കത്ര നഗരത്തിലെ ശ്രീ മാതാ വൈഷ്ണോ ദേവി സർവകലാശാലയിലെ ബിരുദദാന ചടങ്ങില്‍ ഗവർണർ പറഞ്ഞു.