ഒഴിവാക്കിയതിന്റെ കാരണം അറിയില്ല: കുമ്മനം
തിരുവനന്തപുരം: തന്റെ പേര് സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്ന് കുമ്മനം രാജശേഖരൻ. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയമാണു കാരണമെന്നു കരുതുന്നില്ല. കാരണം ഇതിനു മുൻപും പല പരാജയങ്ങളും അറിഞ്ഞ വ്യക്തിയാണു താൻ. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എന്തു തന്നെയായാലും അച്ചടക്കമുള്ള പ്രവർത്തകനെന്ന നിലയിൽ സ്വീകരിക്കും. കേന്ദ്രത്തിന്റെ തീരുമാനം യുക്തമാണെന്നും സുരേഷിന്റെ വിജയത്തിനു വേണ്ടി എന്തു ത്യാഗവും സഹിക്കാൻ തയാറാണെന്നും കുമ്മനം പറഞ്ഞു.
എസ്.സുരേഷിന്റെ സ്ഥാനാർഥിത്വത്തെ അഭിമാനത്തോടെയും സന്തോഷത്തോടെയും അംഗീകരിക്കുന്നു. ഏറ്റവും യുക്തനായ, യോഗ്യനായ സ്ഥാനാർഥിയാണ് എസ്.സുരേഷ്. ജനസേവനത്തിന് ഏതു സ്ഥാനവും ഉപയോഗപ്പെടുത്താം. അതിന് പ്രത്യേക സ്ഥാനം വേണമെന്നു നിർബന്ധമില്ല. എസ്.സുരേഷിനെ സ്ഥാനാർഥിയായി തീരുമാനിച്ചത് എന്തു കാരണം കൊണ്ടാണെങ്കിലും ശിരസാ വഹിക്കുന്നു– വട്ടിയൂർക്കാവിൽ എസ്.സുരേഷിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ കുമ്മനം പറഞ്ഞു.