കശ്മീർ: മധ്യസ്ഥതയ്ക്ക് തയാറെന്ന് ഡോണൾഡ് ട്രംപ്

ന്യൂഡൽഹി : കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥതയ്ക്കു തയാറെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതു നാലാം തവണയാണ് വിഷയത്തിൽ യുഎസ് പ്രസിഡന്റ് മധ്യസ്ഥത വാഗ്ദാനം ചെയ്യുന്നത്. യുഎൻ പൊതുസഭാ സമ്മേളനത്തിനു മുന്നോടിയായി മാധ്യങ്ങളെ കണ്ടപ്പോഴായിരുന്നു ഡോണൾഡ് ട്രംപിന്റെ പ്രസ്താവന.

കശ്മീർ വിഷയത്തിൽ പിന്തുണ തേടി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം ട്രംപിനെ സന്ദർശിച്ചിരുന്നു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും സമ്മതമെങ്കിൽ പ്രശ്നത്തിൽ ഇടപെടാൻ തയാറാണെന്നു ട്രംപ് അറിയിക്കുകയും ചെയ്തു. സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ‍ഡോണൾഡ് ട്രംപും ചർച്ച നടത്താനിരിക്കെ യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനയോടു പിന്നീടു പ്രതികരിക്കാമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു

കശ്മീരിലേത് ആഭ്യന്തര വിഷയമാണെന്നും അതുകൊണ്ടു തന്നെ മറ്റു രാജ്യങ്ങൾ ഇടപടേണ്ടതില്ലെന്നുമാണ് ഇന്ത്യ ഇതുവരെ സ്വീകരിച്ച നിലപാട്. ജൂലൈയിൽ ഇമ്രാൻ ഖാന്റെ യുഎസ് സന്ദർശനത്തിനിടെയാണ് ഇരു രാജ്യങ്ങൾക്കും സമ്മതമാണെങ്കിൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്കു തയാറാണെന്നു ട്രംപ് ആദ്യം അറിയിച്ചത്. എന്നാൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഇതു നിരസിച്ചു. ഴിഞ്ഞ മാസം ജി–7 ഉച്ചക്കോടിക്കിടെ മാധ്യമങ്ങളെ കണ്ടപ്പോഴും യുഎസ് പ്രസിഡന്റ് കശ്മീർ വിഷയത്തിൽ സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പ്രശ്നങ്ങൾ പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുമെന്നും ഒരു മൂന്നാം രാജ്യത്തിന്റെ ഇടപെടൽ ആവശ്യമില്ലെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. കഴിഞ്ഞ ദിവസം ഇമ്രാൻ ഖാനോടും മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് അറിയിച്ചു. താൻ മികച്ച മധ്യസ്ഥനാണെന്ന് അവകാശപ്പെട്ട ട്രംപ് ഇരു രാജ്യങ്ങളും സമ്മതിക്കുമെങ്കിൽ സഹായിക്കുമെന്നാണ് പറഞ്ഞത്. പ്രശ്നം പരിഹരിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചു ശ്രമം നടത്തണമെന്നും ഇമ്രാനോടു ട്രംപ് ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *