പൊലീസിനെ ഞെട്ടിച്ച് ഫാൻസ് ഗ്രൂപ്പുള്ള ഗുണ്ടാനേതാവ്
കോട്ടയം∙ നഗരത്തിലെ കുറിയർ സ്ഥാപനത്തിൽ നിന്ന് മുളക് സ്പ്രേ അടിച്ച് ഒരു ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യ ആസൂത്രകനും ഗുണ്ടയുമായ പനമ്പാലം സ്വദേശി ജെയ്സ് മോൻ ( അലോട്ടി–25 ) പിടിയിലായതോടെ ഞെട്ടിയത് പൊലീസാണ്. അനേകം ഫാൻസ് ഗ്രൂപ്പുകളുള്ള അലോട്ടി സമൂഹ മാധ്യമങ്ങളിൽ സജീവം. അലോട്ടിയുടെ പേര് പച്ച കുത്തിയ യുവാക്കൾ ഇതിന്റെ ചിത്രങ്ങൾ ഈ വാട്സാപ് ഗ്രൂപ്പുകളിൽ ഇട്ടിട്ടുണ്ട്.
ആരാധന മൂത്ത് ഗുണ്ടാപ്രവർത്തനത്തിന് ഇറങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. ‘ആരാധകരെ’ കവർച്ചയ്ക്കും, ക്വട്ടേഷനും അയക്കുന്നതു അലോട്ടി നേരിട്ടാണ്. ‘അലോട്ടി സ്കെച്ച്’ എന്നാണ് ഇത്തരം ഓപ്പറേഷനു ഇവർ നൽകിയിരിക്കുന്ന ഓമനപ്പേർ. പിടിക്കപ്പെട്ടാൽ ജാമ്യത്തിൽ ഇറക്കുന്നതും മറ്റാരുമല്ല, അലോട്ടി നേരിട്ടെത്തും.
നഗരത്തിലെ കുറിയർ സ്ഥാപനത്തിൽ നിന്ന് മുളക് സ്പ്രേ അടിച്ച് ഒരു ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യ ആസൂത്രകനും ഗുണ്ടയുമായ അലോട്ടി പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 32 തിരകൾ, വിദേശ നിർമിത കത്തി, കൈക്കോടാലി തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. നഗരത്തിലെ ലോഡ്ജ് മാനേജരെ കുത്തിക്കൊലപ്പെടുത്തിയതുൾപ്പെടെ 19 ക്രിമിനൽ കേസ് അലോട്ടിക്കെതിരെയുണ്ട്. ഇയാൾക്കെതിരെ കാപ്പയും (ഗുണ്ടാ ആക്ട്) ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.