പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
ശബരിമല : പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. നാഥനായ മണികണ്ഠന് അർച്ചനയ്ക്കായി ദേവഗണങ്ങൾ ഒരുക്കുന്ന ജ്യോതി മൂന്ന് തവണ പൊന്നമ്പലമേട്ടിൽ ജ്വലിച്ചപ്പോൾ സന്നിധാനം ഭക്തി ലഹരിയിൽ ആറാടി.
പന്തളം കൊട്ടാരത്തിൽ നിന്നുമുള്ള തിരുവാഭരണം ചാർത്തി ദീപാരാധന നടത്തിയ ശേഷമായിരുന്നു മകരജ്യോതി ദർശനംമകരജ്യോതി കാണാൻ എട്ടിടങ്ങളിലാണ് കേന്ദ്രങ്ങൾ ഒരുക്കിയിരുന്നത്. സൂര്യൻ ധനുരാശിയിൽ നിന്നു മകരം രാശിയിലേക്കുമാറുന്ന സക്രമ മുഹൂർത്തത്തിൽ ശബരീശന് സംക്രമാഭിഷേകം നടന്നു.
വൈകിട്ട് ആറേകാലോടെ തിരുവാഭരണം സന്നിധാനത്തെത്തി. മരക്കൂട്ടത്ത് വൈകിട്ട് അഞ്ചരയോടെ എത്തിയ തിരുവാഭരണഘോഷയാത്രയെ എക്സിക്യൂട്ടീവ് ഓഫീസറും ദേവസ്വംബോർഡ് പ്രസിഡന്റും ഉൾപ്പടെയുള്ളവർ ഏറ്റുവാങ്ങി.
പതിനെട്ടാം പടിയിലെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് ദീപാരാധനയ്ക്കായി നട അടച്ചു.
ഭക്തരുടെ തിരക്ക് കാരണം നിലയ്ക്കൽ ബേസ് ക്യാംപ് നിറഞ്ഞുകവിഞ്ഞ നിലയിലാണ്. എണ്ണായിരത്തോളം വാഹനങ്ങളിലാണ് ഭക്തർ എത്തിയിരിക്കുന്നത്.