കെ മുരളീധരന്റെ പാർട്ടിയിലെ സ്ഥാനം അറിയാൻ പദ്മകുമാർ പത്രം വായിക്കണം

കോഴിക്കോട്: ആര്‍പ്പോ ആർത്തവം പരിപാടിയിൽ പിണറായി പങ്കെടുക്കാത്തതിനെ പരിഹസിച്ചും ശബരിമല യുവതീ പ്രവേശന നിലപാടില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചും  കെ മുരളീധരന്‍ എം എല്‍ എ. പിണറായി ആര്‍പ്പോ ആര്‍ത്തവത്തില്‍ പങ്കെടുക്കാതിരുന്നത് തീവ്ര നിലപാടുള്ളവർ പരിപാടിയിൽ ഉണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് അനുസരിച്ചാണ്. ആ പരിപാടിയിൽ ബിന്ദുവും കനകദുര്‍ഗയും ഉണ്ടായിരുന്നു. അവരെയാണ് സർക്കാർ രാത്രിയിൽ ശബരിമലയിൽ കൊണ്ടുപോയത്. അതേ തീവ്രസ്വഭാവം ഉള്ളവരെയാണ് ദിവസങ്ങളോളം പൊലീസ് കസ്റ്റഡിയിൽ വച്ചത്. തീവ്ര നിലപാടുള്ളവരെ ശബരിമലയിൽ കൊണ്ടുപോയ പിണറായി മാപ്പ് പറയണമെന്നും മുരളീധരന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച തനിക്ക് പദ്മകുമാര്‍ നല്‍കിയ മറുപടിയോടും മുരളീധരന്‍ പ്രതികരിച്ചു. കെ മുരളീധരന്റെ പാർട്ടിയിലെ സ്ഥാനം അറിയാൻ പദ്മകുമാർ പത്രം വായിക്കണം. പല പാർട്ടികൾ മാറിയ ശങ്കരദാസിന് കൂടെ ഇരുത്തിയാണ് അത് പറഞ്ഞത്.  അത് അദ്ദേഹത്തെ ഉദ്ദേശിച്ചാണെന്നും മുരളീധരന്‍ പറഞ്ഞു. പല തവണ വാക്ക് മാറ്റിയതിന് ഒളിംപിക്സ് അവാർഡ് ഉണ്ടെങ്കിൽ സ്വർണ്ണം പത്മകുമാറിനും വെള്ളി കടകംപള്ളി സുരേന്ദ്രനും ലഭിക്കുമെന്നും മുരളീധരന്‍ പരിഹസിച്ചു. ഒന്നുകിൽ പത്മകുമാര്‍ പാർട്ടി തീരുമാനം പറയണം. അല്ലെങ്കിൽ സ്വന്തം നിലപാട് പറയണം. പാർട്ടിയേയും വിശ്വാസികളെയും വഞ്ചിച്ച ഇങ്ങനെ ഉള്ളവർക്ക് കയറി കിടക്കാൻ ഉള്ള ഇടം അല്ല യുഡിഎഫെന്നും മുരളീധരൻ പറഞ്ഞു. അതേസമയം പത്മകുമാര്‍ രാജിവെയ്ക്കണം എന്ന് താൻ പറയില്ല. എന്നാല്‍ മകരവിളക്ക് കഴിഞ്ഞു പാർട്ടി തന്നെ പത്മകുമാറിന്‍റെ രാജി ആവശ്യപ്പെടുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *