സിപിഎം വനിതാ അംഗത്തെ പീഡിപ്പിച്ച കേസ്: 2 പേര് അറസ്റ്റില്‍
കോഴിക്കോട്: വടകരയിൽ സിപിഎം അംഗമായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മുൻ സിപിഎം പ്രവർത്തകർ അറസ്റ്റിൽ. സിപിഐഎം മുളേരി ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ബാബുരാജ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗമായിരുന്ന ലിജീഷ് എന്നിവരാണ് പൊലിസിന്റെ പിടിയിലായത്.
ഇന്ന് പുലർച്ചെ വടകര കരിമ്പന പാലത്തിന് സമീപത്ത് വെച്ചാണ് ഇരുവരെയും പിടികൂടിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിക്ക് എതിരെ വലിയ വിമർശനമാണ് ഉയർന്നത്. പ്രതികളെ സി. പി. എം സംരക്ഷിക്കുകയാണെന്ന ആരോപണമാണ് പ്രധാനമായും ഉയർന്നത്. ഇതിൽ പ്രതിഷേധിച്ച് ഇന്ന് ആർ. എം. പി. ഉൾപ്പെടെ വിവിധ സംഘടനകൾ പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് ഇരുവരെയും ഇന്ന് പുലർച്ചെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
സംഭവം സിപിഎമ്മിന് നാണക്കോട് സൃഷ്ടിച്ചതോടെ ഇരുവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പാർട്ടി ഏരിയാ സെക്രട്ടറി തന്നെ കഴിഞ്ഞദിവസം ഫോണിൽ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പാർട്ടി കൈവിട്ടതോടെ ഇരുവരും കീഴടങ്ങുവാൻ തീരുമാനിക്കുക ആയിരുന്നു. അതു പ്രകാരമാണ് കരിമ്പന പാലത്തിന് സമീപം ഇരുവരും എത്തുകയും, പൊലീസ് ഇവരെ കസ്റ്റഡിൽ എടുക്കകയും ചെയ്തത്.
പരാതിക്കാരിയായ സ്ത്രീയെ ഇന്നലെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് മൂന്ന് മാസം മുന്‍പ് സിപിഎം പ്രാദേശിക നേതാക്കള്‍ നിരന്തരം പീഡിപ്പിച്ചു എന്ന് കാണിച്ച് യുവതി വടകര പൊലീസില്‍ പരാതി നല്‍കിയത്. ബലാല്‍സംഗം, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.