വാളയാർ കേസിൽ പ്രതികൾക്കായി വാദിച്ച ശിശുക്ഷേമസമിതി ചെയര്‍മാനെ നീക്കി
പാലക്കാട് : വാളയാര്‍ പീഡനക്കേസില്‍ പ്രതികള്‍ക്കായി വാദിച്ച ജില്ലാ ശിശുക്ഷേമസമിതി ചെയര്‍മാന്‍ എന്‍.രാജേഷിനെ നീക്കി.
കേസിലെ പ്രതികള്‍ക്കായി രാജേഷ് കോടതിയില്‍ ഹാജരായത് വിവാദമായിരുന്നു. പ്രതികളെ സര്‍ക്കാര്‍ സംരക്ഷികുകയാണെന്നാരോപിച്ച് തിരുവനന്തപുരത്ത് മഹിളാ മോര്‍ച്ചയും മഹിളാ കോണ്‍ഗ്രസും സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
നേരത്തെ പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചിരുന്നു. സിബിഐ അന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടതെന്ന് ആലോചിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതികളെ രക്ഷിക്കാൻ സിപിഎം പ്രാദേശിക നേതാക്കൾ ശ്രമിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
ശിശുക്ഷേമസമിതി ചെയർമാന്റെ രാജി ആവശ്യപ്പെട്ട് മുട്ടിക്കുളങ്ങര സിഡബ്ള്യുസി ഓഫിസിലേക്ക് എസ്ഡിപിഐ മാർച്ച് നടത്തിയിരുന്നു.
കേസിലെ വീഴ്ചകള്‍ പരിശോധിക്കുമെന്ന് ദേശീയ പട്ടികജാതി കമ്മിഷൻ അറിയിച്ചു. പ്രോസിക്യൂഷന്റെ ഭാഗത്തെ ജാഗ്രതക്കുറവിനെക്കുറിച്ചും പൊലീസ് അന്വേഷണത്തിലെ വീഴ്ച്ചയെക്കുറിച്ചും പരിശോധിക്കാനാണ് ദേശീയ പട്ടികജാജി കമ്മിഷന്റെ തീരുമാനം. ദക്ഷിണേന്ത്യയുടെ ചുമതലയുള്ള കമ്മിഷൻ ഉപാധ്യക്ഷൻ എൽ.മുരുകൻ ആരോപണങ്ങൾ പരിശോധിക്കും.