വിജിലന്‍സ് അന്വേഷണം നേരിടുന്നത് 8 മുൻ മന്ത്രിമാര്‍: സര്‍ക്കാര്‍

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ എട്ടു മന്ത്രിമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണെന്നു സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാലു കേസുകളിലാണ് അന്വേഷണം നേരിടുന്നത്.  മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ബന്ധുക്കള്‍ക്ക് അനധികൃത നിയമനം നല്‍കിയതു സംബന്ധിച്ച പരാതിയില്‍ അന്വേഷണം അന്തിമഘട്ടത്തിലാണ്. ഉമ്മന്‍ചാണ്ടി, വി.എസ്.ശിവകുമാര്‍, പി.കെ.കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും ഇതേ കേസില്‍ കുറ്റാരോപിതരാണ്.

ഐപിഎസ് ഉദ്യോഗസ്ഥനായ ശങ്കര്‍ റെഡ്ഡിക്കു സ്ഥാനക്കയറ്റം നല്‍കിയതില്‍ ക്രമക്കേട് ആരോപിച്ചുള്ള പരാതിയിലും ചെന്നിത്തലയ്‌ക്കെതിരേ അന്വേഷണമുണ്ടായിരുന്നു. ഇതില്‍ വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചെന്നും റിപ്പോര്‍ട്ട് പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. വിവിധ വകുപ്പുകളിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ചെന്നിത്തലയ്‌ക്കെതിരേയുള്ള റിപ്പോര്‍ട്ടില്‍ വിജിലന്‍സ് കോടതിയുടെ അന്തിമ ഉത്തരവായിട്ടില്ല. തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ സ്വകാര്യ ട്രസ്റ്റിന് സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുത്ത കേസിലും ചെന്നിത്തലയ്‌ക്കെതിരേ അന്വേഷണം പൂര്‍ത്തിയായി. റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിശോധനയിലാണ്.

ചെന്നിത്തല ഉള്‍പ്പെട്ട ബന്ധു നിയമന കേസിനു പുറമേ കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയിലും ഉമ്മന്‍ചാണ്ടിക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. തലശ്ശേരി വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ് ഈ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആറ്റിങ്ങല്‍ എംപിയായ അടൂര്‍ പ്രകാശിനെതിരേ ഒരു കേസാണുള്ളത്. ഈ കേസില്‍ പി.കെ.കുഞ്ഞാലിക്കുട്ടി എംപിയും അന്വേഷണം നേരിടുന്നുണ്ട്. അടൂര്‍ പ്രകാശും പി.കെ.കുഞ്ഞാലിക്കുട്ടിയും എറണാകുളത്തെ പുത്തന്‍വേലിക്കര, തൃശൂരിലെ മടത്തുംപടി വില്ലേജുകളില്‍പ്പെട്ട 127 ഏക്കറോളം നെല്‍വയല്‍ മിച്ചഭൂമിയില്‍ ഇളവ് അനുവദിക്കാന്‍ ഒത്താശ ചെയ്തു എന്നാണ് പരാതി. ഇതില്‍ കേസിന്റെ വസ്തുതാ റിപ്പോര്‍ട്ട് കോടതിയുടെ പരിഗണനയിലാണ്.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രിയായിരുന്ന കെ.ബാബു രണ്ടു കേസുകളിലാണ് അന്വേഷണം നേരിടുന്നത്. ബാബുവിനെതിരേയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വിചാരണയിലാണ്. ബാര്‍ കോഴ കേസിലും ബാബു അന്വേഷണം നേരിടുകയാണ്. കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കും കെ.ബാബുവിന്റെ സുഹൃത്തുക്കള്‍ക്കും ബിനാമികള്‍ക്കും അന്യായമായി ലൈസന്‍സുകള്‍ അനുവദിച്ചെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ ബവ്റിജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ പൂട്ടിയത് മന്ത്രിയുടെ സുഹൃത്തുക്കള്‍ക്കും തല്‍പരകക്ഷികള്‍ക്കും ഗുണകരമായി മാറിയെന്നുമുള്ള ആരോപണത്തിലാണ് അന്വേഷണം. ഈ കേസില്‍ അന്വേഷണം പൂര്‍ത്തീകരിച്ചു. റിപ്പോര്‍ട്ട് സൂക്ഷ്മപരിശോധനയിലാണ്.

റേഷന്‍ സാധനങ്ങള്‍ മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട കേസില്‍ ഭക്ഷ്യമന്ത്രിയായിരുന്ന അനൂപ് ജേക്കബിനേതിരയും അന്വേഷണം നടന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍നിന്ന് ഈ കേസില്‍ അന്തിമ ഉത്തരവ് വന്നിട്ടില്ല. പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരേയും ടൈറ്റാനിയം അഴിമതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരേയും അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ബിനാമി പേരുകളില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിനും സ്വകാര്യ മേഖലയില്‍ മെഡിക്കല്‍ കോളജുകള്‍ക്ക് എന്‍ഒസി നല്‍കിയതിലേയും അഴിമതി സംബന്ധിച്ച പരാതിയില്‍ മുൻ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനത്തിന് ഒരു കേസില്‍ കൂടി ശിവകുമാര്‍ അന്വേഷണം നേരിടുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *