ശ്രീറാം കേസ്: സിസിടിവി ക്യാമറ പ്രവർത്തനക്ഷമമെന്നു വെളിപ്പെടുത്തൽ

തിരുവനന്തപുരം : ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ അമിതവേഗത്തിൽ ഓടിച്ച വാഹനനിമിടിച്ചു മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ മരിച്ച കേസിൽ വഴിത്തിരിവ്. വാഹനാപകടം നടന്ന സമയത്തു സിസിടിവി പ്രവര്‍ത്തിച്ചില്ലെന്ന പൊലീസ് വാദം തെറ്റാണെന്നു തെളിയിക്കുന്ന വിവരം പുറത്തുവന്നു. മ്യൂസിയം റോഡ്, രാജ്ഭവന്‍ ഭാഗങ്ങളില്‍ പൊലീസിന്റെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമെന്നും അപകടം നടന്ന ദിവസം ഈ ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നതായും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. വെള്ളയമ്പലം ഭാഗത്തെ ക്യാമറകൾ മാത്രമാണു തകരാറിലായത്.

ഓഗസ്റ്റ് രണ്ടിനാണു കെ.എം.ബഷീര്‍ അപകടത്തില്‍പ്പെട്ടു മരിച്ചത്. അന്നുതന്നെ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിൽ ലഭിച്ച മറുപടിയിലാണു ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമെന്നു പൊലീസ് മറുപടി നൽകിയത്. സമീപത്തെ സിസിടിവി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് അപകടശേഷം പൊലീസ് പറഞ്ഞിരുന്നത്. മ്യൂസിയം, രാജ്ഭവന്‍ ഭാഗങ്ങളിലെ ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നതായാണു വിവരാവകാശ മറുപടിയിൽ പറയുന്നത്. തിരുവനന്തപുരം നഗരത്തിൽ ആകെ 233 ക്യാമറകള്‍ ഉള്ളതില്‍ 144 എണ്ണമാണു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഉള്‍പ്പെടുന്നതാണു മ്യൂസിയം, രാജ്ഭവൻ ഭാഗങ്ങളിലെ ക്യാമറകൾ.

Leave a Reply

Your email address will not be published. Required fields are marked *