ചിദംബരത്തെ പ്രത്യേക കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടു
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ധനമന്ത്രി പി. ചിദംബരത്തെ പ്രത്യേക കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ തുടരും. ചിദംബരത്തെ 5 ദിവസം കസ്റ്റഡിയിൽ ലഭിക്കണമെന്ന അപേക്ഷയാണ് സിബിഐ സമർപ്പിച്ചത്. എന്നാല്‍ 4 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ദിവസവും അരമണിക്കൂർ വീതം അഭിഭാഷകനും കുടുംബത്തിനും ചിദംബരത്തെ കാണാം. 48 മണിക്കൂർ കൂടുമ്പോൾ വൈദ്യപരിശോധന നടത്തണമെന്നും കോടതി ഉത്തരവിട്ടു.
ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിന് ശേഷമാണ് അറസ്റ്റു ചെയ്തതെന്ന് സിബിഐ കോടതിയിൽ വാദിച്ചിരുന്നു. ചിദംബരം അധികാര ദുർവിനിയോഗം നടത്തുകയാണ്. അന്വേഷണത്തോട് സഹകരിക്കുന്നില്ല. കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതിനാൽ കസ്റ്റഡിയിൽ വേണമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു. ചിദംബരത്തിനു വേണ്ടി കപിൽ സിബലും അഭിഷേക് മനു സിങ്‌വിയും വാദിച്ചു.