ജമ്മുവില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചു
ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിനു പിന്നാലെ കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രാലയം. കശ്മീരിലെ നിയന്ത്രണങ്ങൾ ജനങ്ങളുടെ സുരക്ഷിത്വത്തിനും സ്വൈര്യജീവിതത്തിനും വേണ്ടിയാണെന്നും സമാധാനം പുനഃസ്ഥാപിക്കാനായാൽ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി അവസാനിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സുപ്രീംകോടതിയിലും സമാനമായ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത്. ജമ്മുവില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചു. എന്നാല്‍ കശ്മീരില്‍ ചില ഭാഗങ്ങളില്‍ കുറച്ചുനാള്‍ കൂടി നിയന്ത്രണം തുടരുമെന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കശ്മീരില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിൽ ജനങ്ങളെ സർക്കാർ ബന്ദികളാക്കിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും മേഖലയിൽ സമാധാനം പുലരാൻ സർക്കാർ കൈകൊണ്ട സാധാരണ നടപടികൾ മാത്രമാണെന്നും കേന്ദ്രം വിശദീകരിച്ചു.