സംസ്ഥാനത്ത് 78 മരണം ; 57 പേരെ കാണാതായി
തിരുവനന്തപുരം : മണ്ണിൽ പുതഞ്ഞ ജീവനുകൾക്കായി 3 ദിവസത്തിനു ശേഷവും തിരച്ചിൽ തുടരുന്നു. ഉരുൾപൊട്ടലുണ്ടായ മലപ്പുറം നിലമ്പൂർ കവളപ്പാറയിൽ 50 പേരെക്കുറിച്ചും വയനാട് മേപ്പാടി പുത്തുമലയിൽ 7 പേരെക്കുറിച്ചും ഇപ്പോഴും വിവരമില്ല. കവളപ്പാറയിൽ 4 പേരുടെയും പുത്തുമലയിൽ ഒരാളുടെയും മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.
സംസ്ഥാനത്ത് 1639 ദുരിതാശ്വാസ ക്യാംപുകളിലായി ഇപ്പോൾ 2,47,219 പേരുണ്ട്. 286 വീടുകൾ പൂർണമായും 2966 വീടുകൾ ഭാഗികമായും തകർന്നു. 47.42 ലക്ഷം വൈദ്യുതി കണക്‌ഷനുകൾ തകരാറിലായി. 12 സബ് സ്റ്റേഷനുകൾ മുങ്ങി. 13.24 ലക്ഷം കുടുംബങ്ങൾ ഇപ്പോഴും ഇരുട്ടിൽ.
മലപ്പുറം കവളപ്പാറയിൽ മൊത്തം മരണം 13 ആയി. മുതിരക്കുളവൻ മുഹമ്മദ് (45), വെട്ടുപറമ്പിൽ വിക്ടറിന്റെ മകൾ അനീന (4), ഭാസ്കരന്റെ ഭാര്യ താന്നിക്കൽ രാഗിണി എന്നിവരുടെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്ത്രീയുടെയും മൃതദേഹങ്ങളാണ് ഇന്നലെ ലഭിച്ചത്.