സൈനിക പരിശീലനം നടത്താന്‍ ധോണിക്ക് അനുമതി
ന്യൂഡല്‍ഹി: പാര റെജിമെന്റ് പരിശീലനത്തിന് അനുവാദം ആവശ്യപ്പെട്ടുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ അപേക്ഷയ്ക്ക് സൈനിക മേധാവി ബിപിന്‍ റാവത്ത് അനുവാദം നല്‍കി. രണ്ട് മാസം നീണ്ട് നില്‍ക്കുന്ന പരിശീലനത്തിനാണ് ധോണിയ്ക്ക് അനുവാദം ലഭിച്ചത്.
2011ൽ ആണ് ഇന്ത്യൻ സൈന്യം ധോണിക്ക് ലെഫ്റ്റനന്റ് കേണൽ പദവി നൽകിയത്. ലോകകപ്പ് ക്രിക്കറ്റിനിടെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യൻ പാരാ സ്പെഷ്യൽ ഫോഴ്സിന്റെ ബലിദാൻ മുദ്രയുള്ള കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞായിരുന്നു ധോണി ഇറങ്ങിയത്. സൈനികരോടുള്ള ആദര സൂചകമായാണ് ധോണി കീപ്പിംഗ് ഗ്ലൗവിൽ ബലിദാൻ മുദ്രയണിഞ്ഞ് ഇറങ്ങിയത്.
ജമ്മു കശ്മീരിലേക്കാണ് ധോണി പരിശീലനത്തിനായി പോകുന്നത്. സൈന്യത്തില്‍ പരിശീലനത്തിനായി പോകേണ്ടതിനാല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന് ധോണി ബിസിസിഐയ്ക്ക് കത്തയച്ചിരുന്നു.ധോണിയുടെ ഈ ആവശ്യം പരിഗണിച്ച് ടീമില്‍ നിന്നും ധോണിയെ ഒഴിവാക്കിയിരുന്നു.