കർണാടക: “രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം; വിമതരെ സഭയിലെത്താന്‍ നിര്‍ബന്ധിക്കരുത്‌” – സുപ്രീംകോടതി

ന്യൂഡൽഹി: കർണാടകയിൽ വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് ഉചിതമായ തീരുമാനമെടുക്കാം. എന്നാൽ നിയമസഭ നടപടികളിൽ പങ്കെടുക്കാൻ വിമത എംഎൽഎമാരെ നിർബന്ധിക്കരുതെന്നും സുപ്രീംകോടതി വിധി.  ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണു വിധി.

രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്കു സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യം കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്. സഭാ നടപടികളില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുതെന്ന വിധി പുറപ്പെടുവിച്ചതോടെ 15 വിമതര്‍ക്ക് വിശ്വാസവോട്ടെടുപ്പില്‍നിന്നു അയോഗ്യതാ ഭീഷണി നേരിടാതെ വിട്ടുനില്‍ക്കാന്‍ കഴിയും.

അയോഗ്യരാക്കാൻ കാരണമില്ലെന്നും രാജിയിൽ നിശ്ചിത സമയത്തിനകം തീരുമാനമെടുക്കാൻ സ്പീക്കറോടു നിർദേശിക്കണമെന്നും എംഎൽഎമാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹത്ഗി ആവശ്യപ്പെട്ടിരുന്നു. കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കപ്പെടുന്നത് ഒഴിവാക്കാനാണു രാജിയെന്നു സ്പീക്കർക്കുവേണ്ടി വാദിച്ച അഭിഷേക് സിങ്‌വി പറഞ്ഞു. സ്പീക്കറോടു സമയപരിധി നിർദേശിക്കാനോ, രാജിയിലും അയോഗ്യതയിലും തീരുമാനമെടുക്കരുതെന്ന് ഉത്തരവിടാനോ കോടതിക്ക് അധികാരമില്ലെന്നും കഴിഞ്ഞദിവസത്തെ ഉത്തരവുകൾ പരിധിവിട്ടതാണെന്നും മുഖ്യമന്ത്രി കുമാരസ്വാമിക്കുവേണ്ടി രാജീവ് ധവാൻ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *